യുപിയില്‍ 20 കാരിയെ പൊലീസുകാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

By Web TeamFirst Published Feb 16, 2020, 9:31 AM IST
Highlights

പൊലീസുകാര്‍ രണ്ട് പേരും തന്നെ മര്‍ദ്ദിച്ചുവെന്നും വേശ്യാവൃത്തിക്ക് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു...

ലക്നൗ: 20കാരിയെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്‍പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്.

എന്നാല്‍ പൊലീസുകാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. യുവതി സംഭവം വീട്ടില്‍ അറിയിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. വെള്ളിയാഴ്ച യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

ഗൊരഖ്‍നാഥ് പൊലീസ് സ്റ്റേഷനിലെ അജ്ഞാതരായ പൊലീസുകാര്‍ക്ക് നേരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

അതേസമയം ഗൊരഖ്നാഥ് പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിഎസ്‍പി, എസ്‍പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

'' യുവതി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്വേഷണ ത്തില്‍ ഹോട്ടലില്‍ സിസിടിവി ഉണ്ടെന്ന് വ്യക്തമായി. മാത്രമല്ല ഹോട്ടലിലെ സുരക്ഷാ ജീവനക്കാരനെ ചോദ്യം ചെയ്തു'' - അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

യുവതി സമ്മതത്തോടെയാണ് ചിലരുടെ കൂടെ ഹോട്ടലില്‍ ചെന്നതെന്നാണ്  പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. എങ്കിലും അന്വേഷണം തുടരുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. 

പൊലീസുകാര്‍ രണ്ട് പേരും തന്നെ മര്‍ദ്ദിച്ചുവെന്നും വേശ്യാവൃത്തിക്ക് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം തന്നോട് ഓട്ടോ വിളിച്ച് വീട്ടില്‍ പോകാന്‍ അവര്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു. 

click me!