ഭക്ഷണമെടുത്തുകൊണ്ടിരുന്ന യുവതിയ ഇയാൾ വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. വെട്ടേറ്റ് വീണ അൻഷുവിന്റെ ശിരസ് ശരീരത്തിൽ നിന്ന് അറുത്ത് മാറ്റിയ ഇയാൾ തല വീടിന് സമീപത്തുള്ള അംഗനവാടിയുടെ മുറ്റത്തുള്ള ആൽ മരത്തിൽ കെട്ടിയിടുകയായിരുന്നു.
ജെഹനാബാദ്: ഭക്ഷണം വിളമ്പാൻ വൈകി, 25കാരിയായ സഹോദര ഭാര്യയെ തലയറുത്ത് യുവാവ്. ബിഹാറിലെ പാർസ് ബിഗാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇമാദ്പൂർ ഗ്രാമത്തിലെ അൻഷു ദേവി എന്ന 25കാരിയാണ് കൊല്ലപ്പെട്ടത്. ധർമേന്ദ്ര കുമാറിന്റെ ഭാര്യയായിരുന്നു അൻഷു. ധർമേന്ദ്ര കുമാറിന്റെ സഹോദരനും ലഹരിക്ക് അടിമയുമായ കുനാൽ കുമാർ ആണ് ക്രൂരമായ കൊലപാതകം ചെയ്തത്. വീട്ടുകാർ വയലിലേക്ക് പോയ സമയത്തായിരുന്നു കുനാൽ വീട്ടിലേക്ക് എത്തിയത്. വീട്ടിലെത്തിയ കുനാൽ ഭക്ഷണം ചോദിച്ചു. അൻഷു അടുക്കളയിലേക്ക് ഭക്ഷണം എടുക്കാനായി നീങ്ങി. ഈ സമയത്ത് ഭക്ഷണം വിളമ്പാൻ എന്താണ് താമസമെന്ന ചോദിച്ച് കുനാൽ ക്ഷുഭിതനാവുകയായിരുന്നു. ഇതിന് പിന്നാലെ ഭക്ഷണമെടുത്തുകൊണ്ടിരുന്ന യുവതിയ ഇയാൾ വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. വെട്ടേറ്റ് വീണ അൻഷുവിന്റെ ശിരസ് ശരീരത്തിൽ നിന്ന് അറുത്ത് മാറ്റിയ ഇയാൾ തല വീടിന് സമീപത്തുള്ള അംഗനവാടിയുടെ മുറ്റത്തുള്ള ആൽ മരത്തിൽ കെട്ടിയിടുകയായിരുന്നു.
നാട്ടുകാർ യുവതിയുടെ ശിരസ് കണ്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആളുകൾ കൂടിയതോടെ ഇയാൾ വീട്ടിലേക്ക് മടങ്ങി. ഇതിന് ശേഷം രക്ഷപ്പെടാൻ പോലും ശ്രമിക്കാതെ ഇയാൾ വീട്ടിൽ അൻഷുവിന്റെ മൃതദേഹത്തിന് സമീപത്ത് ഇരിക്കുകയായിരുന്നു. പൊലീസ് പരീക്ഷകൾക്കായി തയ്യാറെടുത്തിരുന്ന കുനാൽ ശാരീരിക ക്ഷമതയ്ക്കായി രാവിലെ വ്യായാമം ചെയ്തിരുന്നതായാണ് നാട്ടുകാർ വിശദമാക്കുന്നത്. കുനാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്.


