
കൊളത്തൂര്‍: മലപ്പുറം കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്റല്‍ ചന്ദനശേഖരവുമായി രണ്ടു പേര്‍ പിടിയില്‍. അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് പിടികൂടിയത്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളിലെ രഹസ്യ അറകളിൽ ചന്ദനമരത്തടികൾ കേരളത്തിലേക്ക് കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
രണ്ടു പേരാണ് കൊളത്തൂരിൽ പിടിയിലായത്. മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി, ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനയിലാണ് കാറിന്റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച് കടത്തിയ ചന്ദമരക്കഷണങ്ങളുമായി ഇവർ പിടിയിലായത്.
അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് പിടികൂടിയത്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. മച്ചാട് വനമേഖലയിൽ വനം കൊള്ളക്കാര്‍ 22 ചന്ദന മരങ്ങള്‍ മുറിച്ചതായി വനം വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ജനുവരി ആദ്യവാരത്തില്‍ കണ്ടെത്തിയിരുന്നു. പാകമാകാത്ത മരമായതിനാല്‍ മിക്കതും മുറിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. മരം മുറിക്ക് പിന്നില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സേലം സ്വദേശികളെന്നാണ് സംശയം. വിറക് ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് മരം മുറിച്ചു കടത്തിയത് പുറത്തെത്തിച്ചത്. മച്ചാട് റേഞ്ചിന് കീഴിലുള്ള ചേപ്പലക്കോട് കാപ്പി പ്രദേശത്തുനിന്നും വന്‍ തോതില്‍ ചന്ദന മരങ്ങള്‍ മുറിച്ചിട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
ഇടുക്കി മറയൂരിൽ ജനുവരിയില്‍ 65 കിലോഗ്രാം ചന്ദനവുമായി മൂന്ന് പേരെ വനംവകുപ്പ് പിടികൂടിയിരുന്നു. വ്യാജ രജിസ്ട്രേഷൻ നമ്പരിലുളള കാറിലാണ് 12 ലക്ഷം രൂപ വില മതിക്കുന്ന ചന്ദനം കടത്താൻ ശ്രമിച്ചത്. കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടിൽ മുഹമ്മദ് സ്വാലിഹ്, ഈരാറ്റുപേട്ട നടയ്ക്കൽ പടിപ്പുരക്കൽ വീട്ടില്‍ മന്‍സൂര്‍, പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിത്തറ വീട്ടിൽ ഇര്‍ഷാദ് എന്നിവരെയാണ് ചന്ദനവുമായി വനപാലക സംഘം പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam