കൂട്ടബലാത്സംഗത്തിനും പീഡനത്തിനും പിന്നാലെ ഉത്തര്‍ പ്രദേശില്‍ 2 പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു

By Web TeamFirst Published Oct 15, 2020, 9:27 AM IST
Highlights

രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ലൈംഗികമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പതിനാലും പതിനേഴും പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യ. 

ലക്നൌ: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ കൂട്ട ബലാത്സംഗത്തിനിരയായതിന് പിന്നാലെയും മറ്റൊരാളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനും പിന്നാലെയാണ് ആത്മഹത്യ. ലൈംഗികമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പതിനാലും പതിനേഴും പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യ. 

ലക്നൌവില്‍ നിന്ന് 237 കിലോമീറ്റര്‍ അകലെയുള്ള ചിത്രകൂട് ജില്ലയില്‍ 14കാരി ഇന്നലെ രാത്രിയാണ് ആത്മഹത്യ ചെയ്തത്. ഒക്ടോബര്‍ എട്ടിന് പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തിരുന്നുവെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി വനമേഖലയ്കക്ക് സമീപം എത്തിയ പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രൂരബലാത്സംഗത്തിന് ശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. കയ്യും കാലും കെട്ടിയിട്ട നിലയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടി ഇഴഞ്ഞ് വീടിന് അടുത്തേക്ക് എത്തുന്നതിന് ഇടയില്‍ മറ്റുള്ളവര്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. അപരിചിതരായ ആളുകളാണ് പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടി വീട്ടുകാരോട് വ്യക്തമാക്കിയത്. 

പരാതിയുമായി സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയേയും കുടുംബത്തേയും പൊലീസ് അപമാനിച്ചതായാണ് ആരോപണം.പീഡിപ്പിച്ചവരെ തിരിച്ചറിഞ്ഞ ശേഷം പരാതി സ്വീകരിക്കാമെന്നായിരുന്നു പൊലീസിന്‍റെ പ്രതികരണമെന്നും കുടുംബം എന്‍ഡി ടിവിയോട് പറയുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ചിത്രകൂട് റേഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതതായി ഐജി കെ സത്യനാരായണ്‍ എന്‍ഡി ടിവിയോട് വ്യക്തമാക്കി. കേസില്‍ ഒരാള്‍ പിടിയിലായിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും ഐജി വിശദമാക്കുന്നു. ഐജിയും ജില്ലാ മജിട്രേറ്റും പെണ്‍കുട്ടിയുടെ കുടുംബത്തെ ഇന്നലെ സന്ദര്‍ശിച്ചിരുന്നു.

ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡിലാണ് പതിനേഴുകാരി ആത്മഹത്യ ചെയ്തത്. ഈ പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചെയ്ത് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ആറുമാസമായി തുടരുന്ന ശല്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ദിവസം ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അപമാനിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി കിണറില്‍ ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തതായി പൊലീസ് വിശദമാക്കി. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തില്‍ ഗുഡ്ഡു എന്നയാളെ ഇതിനോടകം അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. 

click me!