
കാസര്‍കോട്: തൃക്കരിപ്പൂര്‍ വയലോടിയില്‍ യുവാവിനെ വീടിന് സമീപമുള്ള പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊട്ടമ്മല്‍ വയലൊടി ഹരിജന്‍ കോളനിയില്‍ കൊടക്കല്‍ കൃഷ്ണന്‍റെ മകന്‍ എം പ്രിജേഷാണ് (32) മരിച്ചത്. ഇന്നലെ രാവിലെയോടെയാണ് പ്രിജേഷിനെ വീടിനടുത്തുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച രാത്രി ഒരു ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ പ്രിജേഷ് വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയതായിരുന്നു. ഉടന്‍ വരാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇയാള്‍ ഇറങ്ങിയത്. എന്നാല്‍, ഏറെ നേരം കഴിഞ്ഞും പ്രിജേഷ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാവിലെയാണ് വീടിന് സമീപത്തെ പറമ്പില്‍ പ്രിജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാന്‍റ്സ് മാത്രം ധിരിച്ച് ദേഹമാസകലം ചെളിപുരണ്ട നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഷര്‍ട്ട് ധരിച്ചിണ്ടായിരുന്നില്ല. ശരീരത്തില്‍ പല ഭാഗത്തും മുറിവേറ്റ പാടുകളുണ്ട്. പാന്‍റിസിന്‍റെ കീശയില്‍ നിന്നും പേഴ്സ് ലഭിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. പ്രിജേഷിന്‍റെ ബൈക്ക് മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. കുറച്ചേറെ മാറി വയലൊടി പാലം കഴിഞ്ഞുള്ള വളവിലാണ് പ്രിജേഷിന്‍റെ ഹെല്‍മറ്റ് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
യുവാവിന്‍റെ ഫോണിലേക്ക് അവസാനമായി വിളിച്ച ആളും സുഹൃത്തുമാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. പയ്യന്നൂരില്‍ ലഘുപാനീയ കമ്പനിയുടെ വിതരണക്കാരനും ഡ്രൈവറുമായി ജോലി ചെയ്യുകയായിരുന്നു പ്രിജേഷ്. കാഞ്ഞങ്ങാട് ഡിവൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ സ്ഥലം സന്ദര്‍ശിച്ചു. അസ്വാഭാവിക മരണത്തിന് ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam