
മലപ്പുറം: മലപ്പുറം മങ്കടയിൽ പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. ഒളിവിലായിരുന്ന യുവാവ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ വിനീഷ് ആണ് കീഴടങ്ങിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 19-ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെ കഴിഞ്ഞ മാസം 20-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാൻഡിലാണ്. പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശനും മുത്തശ്ശിയും ഏറ്റെടുത്തു.
ഇതിനിടെ, മലപ്പുറം കാളികാവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് വെൽഫെയർ സൊസൈറ്റി ഇടപെട്ട് തടഞ്ഞു. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി നിലമ്പൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട് ജില്ലയിലേക്ക് ഈ മാസം 15- ന് തിങ്കളാഴ്ചയായിരുന്നു കുട്ടിയെ വിവാഹം ചെയ്ത് അയക്കാൻ നിശ്ചയിച്ചിരുന്നത്. കോളനിയില്‍ ബോധവത്ക്കരണ പരിപാടിക്കിടെയാണ് പതിനഞ്ചുകാരിയെ വിവാഹം ചെയ്തയക്കാൻ വീട്ടുകാര്‍ തയ്യാറെടുക്കുന്ന കാര്യം കാളികാവ് ശിശു വികസന ഓഫീസർ അറിഞ്ഞത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശിശു സംരക്ഷണ യൂണിറ്റ് ഇടപെട്ടാണ് വിവാഹം തടഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയസംപ്രേഷണം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam