
തിരുവനന്തപുരം: സഹോദരങ്ങളെ കൊലപ്പെടുത്താൻ ശ്രമം പ്രതികൾക്ക് ഏഴ് വർഷം കഠിനതടവ്. സ്പിരിറ്റ് കടത്തിനെ കുറിച്ച് എക്സൈസിന് വിവരം നൽകിയ വൈരാഗ്യത്തിൽ സഹോദരങ്ങളെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ ജില്ല സെഷൻസ് കോടതി 7 വർഷം കഠിനതടവിന് ശിക്ഷിച്ചു. ഒന്നാംപ്രതി പരശുവയ്ക്കൽ കൊല്ലിയോട് ജി എസ് ഭവനിൽ സിലി എന്ന കിങ്സിലി (53), മൂന്നാം പ്രതി പരശുവയ്ക്കൽ ആലുനിന്നവിള, കരയ്ക്കാട്ട് എം. ഇ ഭവനിൽ ഷിജിൻ (41)എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ എം ബഷീറാണ് ഏഴ് വർഷം കഠിന തടവിനും 25000 രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചത്. കൊല്ലിയോട് എസ്. ബി സദനത്തിൽ സഹോദരങ്ങളായ രാധാകൃഷ്ണൻ, ഭാസി എന്നിവരെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി പ്രതികളെ ശിക്ഷിച്ചത്. 2007 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടാംപ്രതി ഗോഡ് വിൻ ജോസ് വിചാരണയ്ക്കിടെ മരണപ്പെടുകയായിരുന്നു. പ്രതികൾ മൂവരും ചേർന്ന് സ്പിരിറ്റ് കടത്തുന്നതായി രാധാകൃഷ്ണനും, സഹോദരൻ ഭാസിയും എക്സൈസിന് പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വീട് കയറി ആക്രമിക്കാൻ കാരണമായത്.
പാറശാല പോലീസ് കേസെടുത്ത സംഭവത്തിൽ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സുരേഷ് കുമാർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. പ്രോസിക്യൂഷൻ 17 സാക്ഷികളെയും 26 രേഖകളും, 5 കേസിൽപ്പെട്ട സാധനങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്രൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി .ഡി. ജസ്റ്റിൻ ജോസ് ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam