
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ (KSRTC) യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഭയപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകളെ തിരുവനന്തപുരം കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ, വിജയനഗർ കോളനിയിൽ ശാന്തി, ലക്ഷ്മി, എന്നിവരെയാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് ആറാംന്താനത്ത് വച്ചായിരുന്നു സംഭവം. മുതുവിളയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന കല്ലറ സ്വദേശി എസ്. റോഷിക കുമാരിയുടെ ർ ബാഗും പണമടങ്ങിയ പഴ്സും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകൾ ഭയപ്പെടുത്തി തട്ടിയെടുത്തശേഷം ബസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു.
ബാഗ് നഷ്ടപ്പെട്ട സ്ത്രീ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരും കണ്ടക്ടറും ചേർന്ന് യുവതികളെ തടഞ്ഞുവച്ച ശേഷം പോലീസിൽ വിവരമറിയിയ്ക്കുകയുമായിരുന്നു. തുടർന്ന് പണം നഷ്ടപ്പെട്ട സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും ബാഗും, പഴ്സും, പണവും പോലീസ് കണ്ടെടുത്തു.
തിരുവനന്തപുരത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ചു
തിരുവനന്തപുരം: മാറനല്ലൂർ കണ്ടലയിൽ രാത്രി ഹെല്‍മറ്റും ജാക്കറ്റും ധരിച്ചെത്തിയ ആള്‍ പെട്രോള്‍ പമ്പിലെ സുരക്ഷാ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു. മാറനല്ലൂര്‍ ചീനിവള ആനമണ്‍ സ്വദേശി സുകുമാരന്‍ (62) ആണ് വെട്ടേറ്റ്. കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
പമ്പിനു പിന്നിലൂടെ എത്തി മതിൽ ചാടിയാണ് അക്രമി സുകുമാരനെ വെട്ടിയത്.താടിയിലും ,കൈയ്ക്കും , മുതുകിലും വെട്ടേറ്റ സുകുമാരന്‍ നിലവിളിച്ചു ഓടുകയും പമ്പിനുള്ളിലെ ടാങ്കര്‍ ലോറിയില്‍കിടന്നിരുന്ന ടാങ്കർ ലോറിയുടെ സഹായി രാജേന്ദ്രനെ വിളിച്ചുണർത്തി. ഇയാൾ ബഹളം കേട്ട് ഉണർന്നതോടെ അക്രമി ഓടി മറഞ്ഞു.ദേഹമാസകലം രക്തത്തിൽ കുളിച്ചു നിന്ന സുകുമാരനെ കണ്ടു ഭയന്ന രാജേന്ദ്രനാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam