ബുള്ളറ്റില്‍ കറങ്ങി മയക്കുമരുന്ന് കച്ചവടം; താമരശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

By Web TeamFirst Published Dec 23, 2022, 10:54 PM IST
Highlights

മയക്കുമരുന്നുമായി യുവാക്കള്‍  സഞ്ചരിച്ച ബുള്ളറ്റ് മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടു പേരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്പനക്കാരുമാണെന്ന് പൊലീസ് പറഞ്ഞു

കോഴിക്കോട്: ന്യൂജെന്‍ മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ താമരശ്ശേരിയിൽ പിടിയിലായി. കൈതപ്പൊയിൽ ആനോറ ജുനൈസ്, (39)മലോറം  നെരൂക്കുംചാൽ കപ്പാട്ടുമ്മൽ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച  കൈതപ്പൊയിൽ നിന്നും  5 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്.  കോഴിക്കോട്, താമരശേരി, വയനാട്, ഭാഗങ്ങളിൽ ഇവർ മയക്കുമരുന്ന് വ്യാപകമായി വില്പന നടത്തിവരികയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.

മയക്കുമരുന്നുമായി യുവാക്കള്‍  സഞ്ചരിച്ച ബുള്ളറ്റ് മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടു പേരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്പനക്കാരുമാണെന്ന് പൊലീസ് പറഞ്ഞു. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രതികൾ എം.ഡി.എം.എ എത്തിക്കുന്നത്. ഗ്രാമിന് 5000 രൂപ നിരക്കിലാണ് വില്പന. വില്പനക്കായി പുതുപ്പാടി താമരശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ ഇവർക്ക് വിപുലമായ സംഘവുമുണ്ടെന്ന് പൊലീസ് അറിയിച്ചു.

താമരശേരി, അടിവാരം എന്നിവിടങ്ങളിൽ ലഹരിക്കെതിരെയുള്ള ജനങ്ങളുടെ ജാഗ്രത സംഘടന പ്രവർത്തകരിൽ നിന്നും  പൊലീസിന് ലഭിച്ച രഹസ്യവിവര പ്രകാരമായിരുന്നു പരിശോധന നടത്തിയത്. കുറച്ചു കാലമായി ഇവർ പൊലീസിന്‍റേയും നാട്ടുകാരുടെയും നിരീക്ഷണത്തിലായിരുന്നു.  താമരശേരി ഡി.വൈ.എസ് .പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെയും , ഇൻസ്‌പെക്ടർ ടി.എ. അഗസ്റ്റിന്റെയും നിർദേശപ്രകാരമായിരുന്നു പരിശോധന.

എസ്.ഐ. ശ്രീജിത്ത്‌, സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ. മാരായ രാജീവ്‌ ബാബു, വി.കെസുരേഷ് , ബിജു പൂക്കോട്ട്,  എസ്.ഐ മാരായ വിപിൻ,കെ വിജയൻ, എ.എസ്.ഐ ഇ.ജെ. ബെന്നി , ബിജേഷ്, എസ്.സി.പി.ഒ രജീഷ്. , സി.പി.ഒ മാരായ ഷിനോജ്, അനോഷ്,സുജിത് കുമാർ,കെ.ജി ജിതിൻ.  എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read More : വയോധികന്‍റെ മരണത്തില്‍ ദുരൂഹത: നാട്ടുകാരുടെ സംശയത്തിന് പിന്നാലെ കേസെടുത്ത് പൊലീസ്
 

tags
click me!