പെണ്‍കുഞ്ഞിനെ വേണ്ട; ഏഴുദിവസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ടെറസില്‍ നിന്നെറിഞ്ഞ് കൊന്നു

By Web TeamFirst Published Dec 1, 2019, 9:20 PM IST
Highlights

ശുചിമുറിയില്‍ നിന്ന് പുറത്ത് വരുമ്പോള്‍ കുഞ്ഞിനെ കാണാതെ വന്നപ്പോള്‍ മറ്റാരോ വന്ന് കുഞ്ഞിനെ മോഷ്ടിച്ചുവെന്നാണ് പരമേശ്വരി പറഞ്ഞത്. ഭയന്നുപോയ തമിഴ്സെല്‍വി ഇതോടെ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം വീടിന്‍റെ പിന്‍വശത്ത് കിടക്കുന്നത് കണ്ടെത്തിയത്. 

ബെംഗലുരു: പേരക്കുട്ടിയായി ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ ക്ഷുഭിതയായ മുത്തശ്ശി ഏഴുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ടെറസില്‍ നിന്ന് എറിഞ്ഞുകൊന്നു. കുഞ്ഞിനെ നോക്കാന്‍ മുത്തശ്ശിയെ ഏല്‍പ്പിച്ച ശേഷം അമ്മ ബാത്ത്റൂമില്‍ പോയ സമയത്താണ് സംഭവം. സംഭവത്തില്‍ 60 വയസുകാരിയായ മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് 
മാസം തികയാതെയാണ് ബെഗലുരു സ്വദേശിനി തമിഴ്സെല്‍വി പെണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. എന്നാല്‍ ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന മുത്തശ്ശി പരമേശ്വരി പെണ്‍കുഞ്ഞുണ്ടായതിനെ തുടര്‍ന്ന് കടുത്ത ക്ഷോഭത്തിലായിരുന്നു. 

കുഞ്ഞിനെ നോക്കാന്‍ പോലും പരമേശ്വരി തയ്യാറായിരുന്നില്ല. എന്നാല്‍ വീട്ടില്‍ മറ്റാരുമില്ലാത്തതിനാലാണ് കുഞ്ഞിനെ മുത്തശ്ശിയെ ഏല്‍പ്പിച്ചതെന്ന് തമിഴ്സെല്‍വി പൊലീസിനോട് പറഞ്ഞു. ശുചിമുറിയില്‍ നിന്ന് പുറത്ത് വരുമ്പോള്‍ കുഞ്ഞിനെ കാണാതെ വന്നപ്പോള്‍ മറ്റാരോ വന്ന് കുഞ്ഞിനെ മോഷ്ടിച്ചുവെന്നാണ് പരമേശ്വരി പറഞ്ഞത്.

ഭയന്നുപോയ തമിഴ്സെല്‍വി ഇതോടെ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം വീടിന്‍റെ പിന്‍വശത്ത് കിടക്കുന്നത് കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസുകാര്‍ വീട്ടുകാരെ ചോദ്യം ചെയ്യുകയായിരുന്നു. പെണ്‍കുഞ്ഞിനെ വേണ്ടെന്നും കൊന്നുകളയാന്‍ അവസരം കാത്തിരിക്കുകയായിരുന്നെന്നുമാണ് പരമേശ്വരി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. 

click me!