
ദില്ലി: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്. കുട്ടിയുടെ നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നെന്നും ശരീരമാസകലം മർദ്ദനമേറ്റ ചതവുകൾ ഉണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഉസ്ബകിസ്ഥാനിലാണ് കുറ്റകൃത്യം നടന്നതെങ്കിലും കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ പ്രാഥമിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഹരിപ്പാട് പോലീസ് നീക്കം തുടങ്ങി.
തലക്കേറ്റ അടിയാണ് സാവരിയയുടെ മരണകാരണം എന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും സ്‌ഥിരീകരിക്കപ്പെട്ടു. കാലു മുതൽ തല വരെ ശരീരമുടനീളം ഉള്ള ചതവുകളെ കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരാമർശിക്കുന്നു. ഉസ്ബക്കിസ്ഥാനിൽ നടന്ന കുറ്റകൃത്യമായതിനാൽ ഇന്ത്യൻ ഏജൻസികൾക്ക് അന്വേഷിക്കുന്നതിന് പരിമിതിയുണ്ട്. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് സാവരിയയുടെ മരണത്തിൽ കേസ് ചുമത്തിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൽ അനാമിനെതിരെയാണ് കേസ്.
ബിഎൻഎസ്എസ് 208ാം വകുപ്പ് അനുസരിച്ച് മറ്റൊരു രാജ്യത്ത് വെച്ച് ഇന്ത്യക്കാർ ഉൾപ്പെട്ട കുറ്റകൃത്യം നടന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ഇന്ത്യയിൽ വിചാരണ നടത്താനും വ്യവസ്ഥയുണ്ട്. സാവരിയയുടെ കേസിൽ ഉസ്ബകിസ്താനിലെ വിചാരണ നടപടികൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ ബിഎൻഎസ്എസ്സിലെ ഈ വ്യവസ്ഥ ഉപയോഗിക്കുന്നതിനെ കുറിച്ചും പോലീസ് ആലോചിക്കുന്നു. ലോക്കൽ പോലീസിൽ നിന്ന് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതും പരിഗണനയിലാണ്. കുട്ടിയുടെ രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. സദറുൽ അനാം സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നതടക്കം കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam