തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പൊലീസിനെ വെട്ടിലാക്കി പ്രതികളുടെ മൊഴി. ആക്രമണത്തിൽ സാക്ഷി തിരിച്ചറിഞ്ഞ അൻസർ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി.
കൊലക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ആണെന്നാണ് പ്രഥമവിവര റിപ്പോർട്ട്. പ്രതികളായ കോണ്‍ഗ്രസ് പ്രവർത്തകർ ആയുധവുമായി എത്തി മുഹമ്മദ് ഹക്ക്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചുവെന്നാണ് കണ്ടെത്തൽ. ആറംഗ സംഘത്തിലെ മറ്റ് നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.
ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അൻസറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്.ഫോട്ടോയിലൂടെ അൻസറിനെ ഷഹീൻ തിരിച്ചറിയുകയും ചെയ്തു. എന്നാൽ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത സജീവും സനലും ഇത് നിഷേധിക്കുകയാണ്. അൻസർ ഒപ്പമുണ്ടായിരുന്നില്ലെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയതായാണ് വിവരം.ഇതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അതേസമയം പിടിയിലായ സനലിന്‍റെ സഹോദരനും ഐഎൻടിയുസി പ്രവർത്തകനുമായ ഉണ്ണി അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രതികൾ മൊഴി നൽകി.
ആറംഗ അക്രമി സംഘത്തിൽ ഉൾപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ബന്ധുക്കളെയും കോണ്‍ഗ്രസ് പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.തെളിവെടുപ്പ് പൂർത്തിയായാൽ പിടിയിലായ സജീവിനെയും സനലിനെയും ഇന്ന് കോടതിയൽ ഹാജരാക്കും. അതേസമയം ഇന്നലെ നടന്ന സിപിഎം പ്രകടനങ്ങളിൽ കോണ്‍ഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തതിൽ പ്രതിഷേധം ശക്തമായി.വെമ്പായം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്.പ്രശ്നബാധിത മേഖലകളിൽ പൊലീസ് വിന്യാസം തുടരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam