
തിരുവനന്തപുരം : വിഷാംശം കലർന്ന പാനീയം കുടിച്ചതിനെ തുടർന്ന് പാറശ്ശാല സ്വദേശി ഷാരോൺ രാജ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെയാണ് യുവാവിന് ശാരീരികാസ്വാസ്ത്യമുണ്ടായത്. കഷായത്തിലാണോ ജ്യൂസിലാണോ മരണത്തിലേക്ക് നയിച്ച വിഷാംശം അടങ്ങിയിരുന്നതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.
അതിനിടെ, മുൻപ് ഇരുവരും ഒരു ജ്യൂസ് ചലഞ്ച് ഗെയിമും നടത്തിയിരുന്നതായി കണ്ടെത്തി. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുടിക്കുന്ന ഗെയിമാണ് ഇരുവരും നടത്തിയത്. ഇതിനായി രണ്ട് കുപ്പി ജ്യൂസ് വാങ്ങി കുടിച്ചു. മരണത്തിലേക്ക് നയിച്ച സംഭവം നടന്നതിന് രണ്ടാഴ്ച മുമ്പാണ് ജ്യൂസ് ഗെയിം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. പെൺകുട്ടിയും ഷാരോണുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അന്നും ഷാരോൺ രാജിന് ഛർദ്ദിൽ ഉണ്ടായതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി.
കാമുകിയുമായി ഷാരോൺ രാജ് നടത്തിയ വാട്സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്ത് വന്നു. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോൺ പുറയുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്.
കാമുകി നൽകിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ച സംഭവം; ഷാരോണിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്
യുവതിയുടെ ജാതകദോഷം, ഷാരോൺ അന്ധവിശ്വാസത്തിന്റെ ഇരയോ
ഷാരോണിനെ, യുവതി ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് ഷാരോണിന്‍റെ കുടുംബത്തിന്റെ ആരോപണം. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍ അവരുടെ വീട്ടിലേക്ക് പോയത്. അവിടെ നിന്നും യുവതി നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശനായ ഷാരോണ്‍ രാജ് 11 ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് യുവതിയുടെ ജാതകദോഷം മാറ്റാനായി, ആസൂത്രിതമായി ചെയ്ത കൊലപാതകമാണിതെന്ന് ആരോപിച്ച് ഷാരോണ്‍ രാജിന്‍റെ കുടുംബം രംഗത്തെത്തിയത്.
ഷാരോണും തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയതായും കുടുംബം പറയുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, തന്‍റെ ജാതക പ്രകാരം നവംബറിന് മുമ്പ് തന്‍റെ വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് യുവതി, ഷാരോണിനോട് പറഞ്ഞിരുന്നെന്നും ഇതിനാലാണ് സെപ്തംബറിലേക്ക് വിവാഹം മാറ്റിവെച്ചതെന്നും ഷാരോണിന്‍റെ കുടുംബം പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam