
തിരുവനന്തപുരം: ഇടവ അയിരൂരില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇടവ തുഷാരമുക്കില്‍ റസാഖെന്ന 27കാരനാണ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മകനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ മകനെതിരെ മൊഴി നല്‍കില്ലെന്നാണ് അമ്മയുടെ നിലപാട് .
ഇക്കഴിഞ്ഞ 10നാണ് ഈ സംഭവം നടക്കുന്നത്. അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. മദ്യത്തിനും ലഹരിക്കും അടമിയായ റസാഖ് അമ്മയെ ഉപദ്രവിക്കുന്നത് പതിവാണ്. ഒരു കാരണവുമില്ലാതെ ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് റസാഖിന്‍റെ സഹോദരി തന്നെ മൊബൈലില്‍ റസാഖിന്‍റെ അക്രമം പകര്‍ത്തിയത്.
പകർത്തിയ ദൃശ്യങ്ങൾ സഹോദരി വിദേശത്തുള്ള ബന്ധുക്കൾക്ക് അയച്ചു കൊടുത്തു. അവരാണ് ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അയിരൂര്‍ പൊലീസ് റസാഖിനെതിരെ കേസെടുത്തു. അമ്മയുടെ മൊഴി എടുക്കാനെത്തിയെങ്കിലും മകനെതിരെ ഒന്നും പറയാനില്ലെന്നാണ് അമ്മ അറിയിച്ചതെന്നാണ് പൊലീസ് പറയുന്നത്. അമ്മയുടെ മൊഴി ഇല്ലെങ്കിലും റസാഖിനെതിരെ കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. സ്വകാര്യ ബസില്‍ ജീവനക്കാരനായ റസാഖിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam