
കോട്ടയം: വിതുര പെണ്‍വാണിഭ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കൊല്ലം കടക്കൽ സ്വദേശി ജുബൈന മൻസിലിൽ സുരേഷിന് വിവിധ വകുപ്പുകളിലായി 24 വർഷം തടവും ഒരുലക്ഷത്തി ഒൻപതിനായിരം രൂപ പിഴയും. ശിക്ഷ എന്നിച്ച് അനുഭവിച്ചാൽ മതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മറ്റുള്ളവർക്ക് കാഴ്ച്ച വച്ച കുറ്റത്തിന് പത്ത് വർഷം തടവും ഒരു ലക്ഷം രൂപയും പിഴയുമാണ് ശിക്ഷ. തട്ടിക്കൊണ്ടുപോയി തടങ്കൽ പാർപ്പിച്ച കുറ്റത്തിന് രണ്ട് വർഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ചത്. അനാസസ്യ കേന്ദ്രം നടത്തിയതിന് രണ്ട് വകുപ്പുകളിൽ ആയി 12 വർഷം തടവ്. പിഴ തുക പെൺകുട്ടിക്ക് നഷ്ട പരിഹാരം നൽകണെന്നാണ് കോടതിയുടെ ഉത്തരവ്.
കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതിയാണ് സുരേഷിന്‍റെ ശിക്ഷ വിധിച്ചത്. 1995 ൽ നടന്ന വിതുര പെൺവാണിഭവുമായി ബന്ധപ്പെട്ട് 24 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. ബലാത്സംഗം ഉൾപ്പെടെ 23 കേസുകളിൽ കൂടെ സുരേഷ് വിചാരണ നേരിടണം. കേസിൽ പൊലീസ് പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽ പോയ സുരേഷിനെ 18 വർഷത്തിന് ശേഷം ഹൈദരാബാദിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 1995 ഒക്ടോബർ മുതൽ 1996 ജൂലൈ വരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ അവസരമൊരുക്കി എന്നതാണ് കേസ്. 2019 ഒക്ടോബര്‍ 19 മുതലാണ് കേസിൽ മൂന്നാംഘട്ട വിചാരണ ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam