നരേന്ദ്ര ഗിരിയുടെ മരണത്തില്‍ അറസ്റ്റിലായ ശിഷ്യന്‍ ആനന്ദ് ഗിരി ആരാണ്?

By Web TeamFirst Published Sep 23, 2021, 12:15 AM IST
Highlights

യോഗയിലും പൂജയിലും ആനന്ദ് വളരെ വേഗം പ്രശസ്തി നേടി. നരേന്ദ്ര ഗിരി ഉൾപ്പെട്ടിരുന്ന പുരാതന സന്യാസ ക്രമമായ ശ്രീ പഞ്ചായത്തി അഖാഡ നിരഞ്ജനിയിൽ 2007ൽ ആനന്ദിനെ ഉൾപ്പെടുത്തി. പ്രയാഗ്‌രാജിലെ പ്രശസ്തമായ ബഡെ ഹനുമാൻ ക്ഷേത്രത്തിൽ ഛോട്ടെ മഹാരാജ് എന്ന പേരിലാണ് ആനന്ദ് അറിയപ്പെട്ടിരുന്നത്.

ദില്ലി: അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് ശിഷ്യൻ ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പന്ത്രണ്ടാം വയസിൽ സന്ന്യാസത്തിൽ എത്തി ആനന്ദ് ഗിരി എന്നും വിവാദങ്ങളുടെ തോഴയായിരുന്നു. ആരാണ് ആനന്ദ് ഗിരി, ഏഷ്യാനെറ്റ് ന്യൂസ് സെപ്ഷ്യൽ റിപ്പോർട്ട്

സ്വന്തം ഗുരു നരേന്ദ്രഗിരിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ആനന്ദ് ഗിരിയുടെ ജീവിതം സിനിമക്കഥകൾ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു.ആനന്ദ് ഗിരിയുടെ പൂർവ്വാശ്രമത്തിലെ പേര് അശോക ലാൽ ചോട്ടിയ എന്നാണ്. രാജസ്ഥാനിലെ ഭിൽവാരയിൽ നിന്ന് തന്റെ പന്ത്രണ്ടാം വയസ്സിൽ നരേന്ദ്രഗിരിക്കൊപ്പം ചേർന്ന ആനന്ദ് ഗിരിയെ പിൻഗാമിയെന്ന് നിലയിലാണ് നരേന്ദ്രഗിരി കണ്ടിരുന്നത്. 

യോഗയിലും പൂജയിലും ആനന്ദ് വളരെ വേഗം പ്രശസ്തി നേടി. നരേന്ദ്ര ഗിരി ഉൾപ്പെട്ടിരുന്ന പുരാതന സന്യാസ ക്രമമായ ശ്രീ പഞ്ചായത്തി അഖാഡ നിരഞ്ജനിയിൽ 2007ൽ ആനന്ദിനെ ഉൾപ്പെടുത്തി. പ്രയാഗ്‌രാജിലെ പ്രശസ്തമായ ബഡെ ഹനുമാൻ ക്ഷേത്രത്തിൽ ഛോട്ടെ മഹാരാജ് എന്ന പേരിലാണ് ആനന്ദ് അറിയപ്പെട്ടിരുന്നത്. യോഗയിലൂടെ സ്വന്തം അനുയായികളെയും വളർത്തിയെടുത്ത് ആനന്ദ് പേരെടുത്തു. യോഗാ തന്ത്രത്തിൽ പിഎച്ച്ഡി ഉണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതിനിടെ ആനന്ദ് ചെന്നു പെട്ട വിവാദങ്ങളും ഏറെയായിരുന്നു.ത്യാഗനിർഭരമായ സന്യാസത്തിനു നേർവിരുദ്ധമാണ് ജീവിതശൈലിയെന്നു വിമർശനം. ആത്മീയ യോഗ്യതകളേക്കാൾ ഉല്ലാസ ജീവിതമാണ് ആനന്ദിനെ പ്രശസ്തനാക്കിയത്.

ആഡംബര കാറുകളിലും വിദേശ രാജ്യങ്ങളിലുമുള്ള ആനന്ദിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരിക്കൽ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ, മദ്യഗ്ലാസ് ആനന്ദിന്റെ സമീപത്തിരിക്കുന്ന ചിത്രം പ്രചരിച്ചു. ഇതും വലിയ ചർച്ചയായി. വിവാദം കൊടുമ്പിരി കൊണ്ടതോടെ, ഗ്ലാസിലുണ്ടായിരുന്നത് ആപ്പിൾ ജ്യൂസ് ആണെന്നായിരുന്നു വിശദീകരണം. സ്ത്രീകളോടുള്ള മോശമായ സമീപനത്തിലും ആനന്ദ്ഗിരി വാർത്തകളിൽ ഇടം നേടി. മോശമായി പെരുമാറിയെന്ന് ആരോപിച്ച് 2016ലും 2018ലും രണ്ടു സ്ത്രീകൾ ആനന്ദിനെതിരെ ഓസ്ട്രേലിയയിൽ പരാതി നൽകി. 

ഇതുമായി ബന്ധപ്പെട്ട് 2019 മേയിൽ ആനന്ദ് ഗിരിയെ സിഡ്നി പൊലീസ് അറസ്റ്റ് ചെയ്യുകയും ഓസ്ട്രേലിയൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പിന്നീട് കോടതി കുറ്റവിമുക്തനാക്കി.ക്ഷേത്ര ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ ആനന്ദിനുപങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നിരഞ്ജനി അഖാരയിൽനിന്നും പുറത്താക്കിയത്.ഇതോടെ നരേന്ദ്രഗിരി ആനന്ദിന്റെ ശത്രുപക്ഷത്തായി. 

പിന്നാലെ മഠത്തിന്റെ സ്വത്തുക്കൾ നരേന്ദ്ര ഗിരി വിൽക്കുന്നുവെന്ന് ആരോപണം ഉയർന്നു.ആനന്ദിന്റെ ആരോപണങ്ങൾ ഏറ്റെടുത്ത അനുയായികൾ, നരേന്ദ്ര ഗിരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണവും കൊഴുപ്പിച്ചു. വിഷയം കൈവിട്ടു പോകുന്നതിൽ വിഷമത്തിലായ നരേന്ദ്ര ഗിരി, സന്ധി സംഭാഷണത്തിനു തയാറായി. ഒടുവിൽ, ആനന്ദിനോടു ക്ഷമിക്കുന്നതായി നരേന്ദ്ര ഗിരി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് നരേന്ദ്രഗിരിയുടെ മരണവും തുടര്‍ വിവാദവും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!