
മുംബൈ: മുംബൈയില്‍ (Mumbai) 54കാരനെ കൊലപ്പെടുത്തി (Murder) ഏഴാം നിലയില്‍ നിന്ന് മൃതദേഹം താഴേക്കെറിഞ്ഞ സംഭവത്തില്‍ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ അംബോലി പ്രദേശത്താണ് സംഭവം. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യക്കെതിരെയും മകനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. ശന്തനുകൃഷ്ണ ശേഷാദ്രി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ഭാര്യയും മകനും പൊലീസിനോട് പറഞ്ഞത്.
നേരത്തെയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും ഇവര്‍ പൊലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കള്ളം പറയുകാണെന്ന് വ്യക്തമായി. തെളിവുകള്‍ നശിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതും പൊലീസ് കണ്ടെത്തി. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്ന് ഡിസിപി മഞ്ജുനാഥ് ഷിന്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
കരിപ്പൂരില്‍ യാത്രക്കാരനില്‍നിന്ന് 1.845 കിലോ സ്വര്‍ണമിശ്രിതം പിടികൂടി
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1845 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐ.എക്‌സ് 356 വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു പാക്കറ്റുകളായി സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്. വേര്‍തിരിച്ചെടുത്തപ്പോള്‍ 1574 ഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിച്ചു. വിപണിയില്‍ ഇതിനു ഏകദേശം 78 ലക്ഷത്തിലധികം രൂപ വിലവരും. സംഭവത്തെ കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി. ജോയിന്റ് കമ്മീഷണര്‍ മനീഷ് വിജയ്, അസി. കമ്മീഷണര്‍ സിനോയ് കെ. മാത്യു എന്നിവരുടെ നിര്‍ദേശ പ്രകാരം സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, എം. പ്രകാശ് എം, ഇന്‍സ്‌പെക്ടര്‍മാരായ എം. പ്രതീഷ്, കപില്‍ സുരിര, ഹെഡ് ഹവില്‍ദാര്‍ എം. സന്തോഷ് കുമാര്‍ എന്നിവരാണ് സ്വര്‍ണം കണ്ടെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam