രാജൻ പി ദേവിന്റെ മകൻ കസ്റ്റഡിയിൽ; ഭാര്യയുടെ ആത്മഹത്യ കേസിലാണ് കസ്റ്റഡി

By Web TeamFirst Published May 25, 2021, 12:04 PM IST
Highlights

ഒന്നരവർഷത്തെ പ്രണയത്തിനൊടുവിൽ 2019 നവംമ്പറിലായിരുന്നു ഉണ്ണിയും തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്ത്രീധനത്തിന്റെ പേരിൽ ഉണ്ണിയും അമ്മയും ഉപദ്രവം തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. 

തിരുവനന്തപുരം: ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ നടൻ ഉണ്ണി രാജൻ പി ദേവ് കസ്റ്റഡിയിൽ. നെടുമങ്ങാട് ഡ‍ിവൈഎസ്പിയുടെ നേതൃത്വത്തിൽ അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ വെച്ചാണ് ഉണ്ണി രാജൻ പി.ദേവിനെ രാവിലെ കസ്റ്റഡിയിലടുത്തത്. ഭാര്യ പ്രിയങ്ക കഴിഞ്ഞ ആഴ്ച തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ വെച്ചാണ് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പ്രതി ഭാര്യയുമായി ഒരുമിച്ച് താമസിച്ചിരുന്ന കാക്കനാട് ഫ്ലാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തി. 

ഒന്നരവർഷത്തെ പ്രണയത്തിനൊടുവിൽ 2019 നവംമ്പറിലായിരുന്നു ഉണ്ണിയും തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്ത്രീധനത്തിന്റെ പേരിൽ ഉണ്ണിയും അമ്മയും ഉപദ്രവം തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പല ആവശ്യങ്ങൾ പറഞ്ഞ് ഉണ്ണി രാജൻ പി ദേവ് പണം തട്ടിയെന്നും കുടുംബം പറയുന്നു. കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങാനും കാറെടുക്കാനുമുൾപ്പടെ പ്രിയങ്കയുടെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടു. പല തവണയായി മൂന്ന് ലക്ഷം രൂപയാണ് നൽകിയത്. അങ്കമാലിയിലെ വീട്ടിൽ നിന്ന് പ്രിയങ്കയെ ഇറക്കിവിട്ടതാണെന്നും കുടുംബം പറയുന്നു. മർദ്ദനമേറ്റതിന്റെ ദൃശ്യങ്ങൾ കുടുംബം പൊലീസിന് കൈമാറിയിരുന്നു. 

വെമ്പായത്തെ വീട്ടിലാണ് കഴിഞ്ഞ ദിവസം പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഉണ്ണി രാജൻ പി ദേവിന്‍റെ അമ്മയെയും പൊലീസ് കേസില്‍ പ്രതി ചേ൪ത്തിട്ടുണ്ട്. ഇവര്‍ നിലവിൽ കൊവിഡ് പൊസിറ്റിവായതിനാൽ ഇന്ന് അറസ്റ്റ് ഇല്ല. പ്രതി കൊവിഡ് പൊസിറ്റീവായത് കൊണ്ടെന്ന് അറസ്റ്റ് വൈകിയത് നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു.

click me!