
ജാഷ്പൂർ: ഛത്തീസ്ഗഢിലെ ജാഷ്പൂറിൽ 43 വയസുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. കൊലക്ക് ശേഷം മൃതദേഹം ട്രോളി ബാഗിൽ നിറച്ച് ഇവർ ഒളിവിൽ പോയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ദുൽദുല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭിൻജ്പൂരിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച പ്രതി സ്വന്തം മകളെ വിളിച്ച് കുറ്റം സമ്മതിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പൊലീസ് സുപ്രണ്ട് ശശി മോഹൻ സിംഗ് പറഞ്ഞതായി എൻ ഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. കോർബയിലാണ് മകൾ താമസിച്ചിരുന്നത്. ഇവരെ ഫോണിൽ വിളിച്ച് ഭർത്താവ് സന്തോഷ് ഭഗത്തിനെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് മൃതദേഹം പുതപ്പ് കൊണ്ട് മൂടി. ശേഷം അത് ഒരു ട്രോളി ബാഗിൽ തിരുകിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കേസിൽ നേരത്തെ പരാതി നൽകിയിരുന്നത് മരിച്ച സന്തോഷിന്റെ മൂത്ത സഹോദരനായ വിനോദ് മിഞ്ച് ആയിരുന്നു. അതേ സമയം, പ്രതി ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. 3 മക്കളാണ് ഇവർക്ക് ഉണ്ടായിരുന്നത്. പ്രതി മുംബൈയിൽ ആണ് ജോലി ചെയ്തിരുന്നതെന്നും ഏതാനും മാസങ്ങൾക്ക് മുമ്പ്ജാഷ്പൂറിലേക്ക് തിരിച്ചെത്തിയതായിരുന്നുവെന്നും വിനോദ് പറഞ്ഞു.