കുഴിച്ചിട്ട നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ ബലിനല്‍കി; അയല്‍വാസിയായ യുവതിയും മകളും അറസ്റ്റില്‍

By Web TeamFirst Published Jul 7, 2021, 5:43 PM IST
Highlights

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതി നല്‍കിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. 

കാൺപൂര്‍: അഞ്ച് വയസ്സുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തായത് ഞെട്ടിപ്പിക്കുന്ന ക്രൂര കൊലപാതകം.  കുഴിച്ചിട്ട നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍വാസിയായ സ്ത്രീയും മകളും ചേര്‍ന്ന് ബലി നല്‍കി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ യുവതിയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതി നല്‍കിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ഒരു മൊഴിയാണ് പ്രതികളെ കുരുക്കിയത്. അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ യുവതിയുടെ ഇളയ മകനാണ് നിര്‍ണായക വിവരം പൊലീസിന് നല്‍കിയത്. തന്‍റെ അമ്മയും സഹോദരിയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം സമീപത്തെ പുഴയില്‍ തള്ളിയെന്നുമെന്നുമായിരുന്നു  മകന്‍റെ മൊഴി.

മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പുഴയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ പൊലീസ് അയല്‍ക്കാരിയേയും മകളെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതോടെയാണ് കുഴിച്ച് മൂടപ്പെട്ട നിധി കണ്ടെത്താനായി പെണ്‍കുട്ടിയെ ബലി നല്‍കിയതാണെന്നവിവരം പുറത്തായത്. ഒരു മന്ത്രവാദിയുടെ വാക്കനുസരിച്ചാണ് കൊലപാതകം നടത്തിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഒരു കുട്ടിയെ ബലി നല്‍കിയാല്‍ തങ്ങള്‍ക്ക് നിധി കണ്ടെത്താനാകുമെന്നാണ് മന്ത്രവാദി ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. 

തുടര്‍ന്ന് ഇരുവരും അയല്‍വീട്ടിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ മാരകമായ മുറിവേറ്റനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും മദ്രവാദിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!