ദിവസങ്ങൾക്ക് മുമ്പ് ജോലി ആവശ്യത്തിനായി പങ്കജ് പുറത്ത് പോയ സമയത്താണ് കമൽ, നന്ദിനിയെ കൊലപ്പെടുത്തിയത്...
മുംബൈ: ദിവസങ്ങൾക്ക് മുമ്പാണ് മുംബൈയിലെ മൽവാനി ബീച്ചിൽ പ്ലാസ്റ്റിക്ക് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ ഏറെ കുഴപ്പിച്ച കൊലപാതകത്തിന്റെ യാഥാർത്ഥ്യം ഒടുവിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവിന്റെ പിതാവാണ് കൊലപാതകം നടത്തിയത്. യുവതിയുടെ സ്വഭാവത്തിൽ സംശയിച്ചാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വിവാഹം ചെയ്തതിന് ശേഷം മകൻ ദുഃഖിതനാണെന്നായിരുന്നുവെന്നും ഇതിന് കാരണം മരുമകളുടെ സ്വഭാവദൂഷ്യമാണെന്നുമാണ് ഇയാളുടെ അവകാശവാദം.
കൊലപാതകത്തിന് ഇയാളെ സഹായിച്ച രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വർഷം മുമ്പാണ് കൊല്ലപ്പെട്ട നന്ദിനിയും ഭർത്താവ് പങ്കജും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഈ വിവാഹത്തിൽ 55 കാരനായ ഭർതൃപിതാവ് കമൽ റായ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.
നന്ദിനിയുടെ സ്വഭാവത്തിൽ സംശയം കൂടിയായതോടെ ഇയാൾ കൊലപാതകം നടത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ജോലി ആവശ്യത്തിനായി പങ്കജ് പുറത്ത് പോയ സമയത്താണ് കമൽ, നന്ദിനിയെ കൊലപ്പെടുത്തിയത്. കമൽ രണ്ട് പേരുടെ സഹായത്തോടെ ഡിസംബർ 9ന് ഉറങ്ങിക്കിടക്കുകയായിരുന്ന നന്ദിനിയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചുകൊന്ന് കൈകാലുകൾകെട്ടി പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കുകയായിരുന്നു.