
ഭോപ്പാൽ: ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു. ആണ്‍കുഞ്ഞ് ജനിക്കാത്തതിലുളള നിരാശയിലാണ് അമ്മ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സംഭവത്തിൽ 25 കാരിയായ അമ്മ സരിതയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിന്റെ ദുരൂഹ മരണത്തെ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. വെളളം നിറച്ച ഡ്രമ്മിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആണ്‍കുഞ്ഞിനെ ആയിരുന്നു സരിത ആഗ്രഹിച്ചിരുന്നത്. പെൺകുഞ്ഞ് ജനിച്ചത് മുതല്‍ ഇവര്‍ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കുഞ്ഞും അമ്മയും മാത്രമേ സംഭവദിവസം വീട്ടില്‍ ഉണ്ടായിരുന്നുളളൂ. കുറച്ചുനേരം കഴിഞ്ഞ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് സരിത വീടിന് പുറത്ത് ഇറങ്ങി ആളുകളോട് വിവരം പറഞ്ഞു. ഭര്‍ത്താവ് ഈസമയത്ത് കൃഷിയിടത്തില്‍ ആയിരുന്നു.
കുഞ്ഞിനെ ഏതെങ്കിലും മൃഗം കടിച്ചു കൊണ്ടു പോയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടുപിടിക്കാന്‍ പൊലീസ് എല്ലായിടത്തും പരിശോധന നടത്തി. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ഒടുവില്‍ കുഞ്ഞിന്റെ മൃതദേഹം ഡ്രമ്മില്‍ കണ്ടെത്തുകയായിരുന്നു. സംഭവ ശേഷം സരിതയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റ സമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam