ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനെ നിയോഗിച്ചു; ഇരുവര്‍ക്കും ദാരുണാന്ത്യം, അധ്യാപിക അറസ്റ്റില്‍

By Web TeamFirst Published Oct 23, 2019, 7:07 PM IST
Highlights

ഒരുവർഷം മുമ്പ് ഒരു സെമിനാറിൽ വച്ചാണ് തുഷാറും ഖുശ്ബവും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. 

സൂറത്ത്: കാമുകനും ഭർത്താവും പുഴയിൽ വീണ് മരിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. സൂറത്ത് സ്വദേശി ഖുശ്ബു പട്ടേലാണ് ചൊവ്വാഴ്ച പൊലീസ് പിടിയിലായത്. ഖുശ്ബുവിന്റെ ഭർത്താവ് കമൽ (35), കാമുകൻ തുഷാർ പട്ടീൽ (28) എന്നിവരാണ് പുഴയിൽ വീണ് മരിച്ചത്. ഖുശ്ബുവിന്റെ പദ്ധതിപ്രകാരം കമലിനെ കൊല്ലാനെത്തിയതായിരുന്നു തുഷാര്‍. ഇതിനിടിയില്‍ തുഷാറും കമലും തമ്മില്‍ തല്ലുകൂടുകയും  ഇരുവരും നിയന്ത്രണംവിട്ട് പുഴയിലേക്ക് വീഴുകയുമായിരുന്നു. 

സംഭവം നടന്ന ദിവസം തിങ്കളാഴ്ച രാത്രി ഇലക്ട്രീഷനായ കമലിനോട് വൈരവ് ​ഗ്രാമത്തിലെത്തി തന്നെയും മകളെയും കൂട്ടികൊണ്ടുപോകാൻ ഖുശ്ബു ആവശ്യപ്പെട്ടു. ഇതുപ്രകാരം വൈരവിലെത്തിയ കമൽ ഖശ്ബുവിനെയും മകളെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു. കോസം കാന്താര ​ഗ്രാമത്തിലുള്ള പുഴയ്ക്ക് സമീപം കമലിനെ എത്തിക്കാനായിരുന്നു ഖുശ്ബുവിന്റെ പദ്ധതി. അങ്ങനെ പുഴയ്ക്ക് സമീപമെത്തിയപ്പോൾ തനിക്ക് കാറ്റുകൊള്ളാൻ തോന്നുന്നുണ്ടെന്നും ബൈക്ക് നിർത്തണമെന്നും ഖുശ്ബു കമലിനോട് ആവശ്യപ്പെട്ടു.

പുഴയ്ക്ക് സമീപം ബൈക്ക് നിർത്തിയ ഉടൻ കുമാറിനെ വഴിയരികിൽ കാത്തുനിന്ന തുഷാർ ആക്രമിക്കുയായിരുന്നു. കമലിനെ പുഴയിലേക്ക് തള്ളിയിടുന്നതിനിടയിലാണ് തുഷാറും പുഴയിലേക്ക് വീണത്. പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിനിടെ കമൽ തുഷാറിന്റെ ഷർട്ടിൽ കയറിപിടക്കുകയും വലിച്ച് പുഴയിലേക്ക് ഇടുകയുമായിരുന്നു. പുഴയിലേക്ക് വീണ ഇരുവരും പരസ്പരം കൊല്ലാൻ ശ്രമിക്കുന്നതിനിടെ മുങ്ങുകയായിരുന്നുവെന്ന് ജഹാൻ​ഗിപുര പൊലീസ് പറ‍ഞ്ഞു. സ്വകാര്യ ബാങ്കിലെ പ്യൂൺ ആണ് തുഷാർ പട്ടീൽ.

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം പൊലീസും അ​ഗ്നിശമനസേനയും ചേർന്ന് പുറത്തെടുത്തത്. കൊലപാതകത്തിന് പദ്ധതിയിട്ടതിനും കമലിനെ സംഭവസ്ഥലത്തെത്തിച്ചതിനുമാണ് ഖുശ്ബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒരുവർഷം മുമ്പ് ഒരു സെമിനാറിൽ വച്ചാണ് തുഷാറും ഖുശ്ബവും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പാണ് തുഷാറുമായുള്ള ബന്ധം കമൽ കണ്ടുപിടിക്കുന്നത്. തനിക്ക് തുഷാറിനൊപ്പം ജീവിക്കണമെന്നും വിവാഹമോചനം വേണമെന്നും ഖുശ്ബു ആവശ്യപ്പെട്ടിരുന്നെങ്കിലും കമൽ അത് നിഷേധിച്ചു. ഇതിന് പിന്നാലെയാണ് കമലിനെ കൊല്ലാൻ ഖുശ്ബുവും തുഷാറും പദ്ധതിയിടുന്നത്.

മുമ്പ് ഇതേ പുഴയിൽവച്ച് കമലിനെ മുക്കിക്കൊല്ലാൻ ഇരുവരും പദ്ധതിയിട്ടിരുന്നു. അത് തുഷാർ എത്താൻ വൈകിയതിനെ തുടർന്ന് പദ്ധതി പാളിപ്പോകുകയായിരുന്നു. എന്നാൽ, രണ്ടാമത്തെ ശ്രമം വിജയിച്ചെങ്കിലും ഖുശ്ബുവിന് ഇരുവരേയും നഷ്ടമായിരിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.   

click me!