ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിലായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ആശുപത്രി ജീവനക്കാരന്‍

By Web TeamFirst Published Mar 17, 2021, 6:13 PM IST
Highlights

ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയ യുവതിയെ വാര്‍ഡ് ബോയ് നിരവധി തവണയാണ് പീഡിപ്പിച്ചത്. കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. 

ജയ്പൂര്‍: ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ കഴിയുന്ന യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ജയ്പൂരിലെ ഷാല്‍ബി ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് ക്രൂരമായ പീഡനം നടന്നത്. യുവതിയുടെ ഭര്‍ത്താവിന്‍റെ പരാതിയില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റിലായി. കരോലി ജില്ലയിലെ നടോറ്റി സ്വദേശിയായ ഖുഷിറാം ഗുജ്ജര്‍ എന്നയാളാണ് അറസ്റ്റിലായിട്ടുള്ളതെന്ന് ഡിസിപി മോഹന്‍ ശര്‍മ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയ യുവതിയെ വാര്‍ഡ് ബോയ് നിരവധി തവണയാണ് പീഡിപ്പിച്ചത്. കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. രാത്രി മുഴുവന്‍ നിലവിളിച്ച യുവതിയെ വിവരം പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്നും വാര്‍ഡ് ബോയ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. രാവിലെ കാണാനെത്തിയ ഭര്‍ത്താവിനോട് യുവതി തനിക്ക് നേരെ നടന്ന അതിക്രമത്തേക്കുറിച്ച് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

അസുഖം ബാധിച്ച് ഭാര്യയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ശസ്ത്രക്രിയ വേണമെന്ന് പറയുകയായിരുന്നുവെന്നും രോഗിക്കൊപ്പം നില്‍ക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും യുവതിയുടെ ഭര്‍ത്താവ് പ്രാദേശിക മാധ്യമങ്ങളോട് പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഭാര്യയ്ക്കൊപ്പം തങ്ങാന്‍ ആശുപത്രി അധികൃതര്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് പോയതെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു. അവശനിലയിലായ ഭാര്യ നടന്ന സംഭവങ്ങളേക്കുറിച്ച് സംസാരിക്കാനാവാതെ എഴുതിയാണ് വിവരം അറിയിച്ചതെന്നും ഭര്‍ത്താവ് പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി.

പരാതി അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ചിത്രകൂട് പൊലീസ് സ്റ്റേഷനിലാണ് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിട്ടുള്ളത്. പരാതിയില്‍ ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യല്‍ നടക്കുന്നതായും പൊലീസ് വ്യക്തമാക്കി. ഐസിയുവില്‍ രണ്ട് മുറിയാണ് ഉണ്ടായിരുന്നതെന്നും ഇതിലെ ഒരു മുറിയില്‍ വനിതാ നഴ്സും രണ്ടാമത്തെ മുറിയിലുണ്ടായിരുന്ന രോഗിയെ പുരുഷ നഴ്സുമായിരുന്നു പരിചരിച്ചിരുന്നതെന്നും ഇതിനിടയിലാണ് അക്രമം നടന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് സിസിടിവി പരിശോധനയില്‍ നിന്ന് വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

click me!