
ദില്ലി: വിവാഹ മോചനം നൽകാതിരുന്ന ഭർത്താവിനെ ഭാര്യ കാമുകന് പണം നൽകി വകവരുത്തി. കാമുകനൊപ്പം ജീവിക്കാനുള്ള അതിയായ ആഗ്രഹത്തിന് തടസ്സം നിന്നതിലുള്ള ദേഷ്യമാണ് ഗ്രേറ്റർ നോയിഡ സ്വദേശിനി ഭർത്താവിനെ വകവരുത്താൻ കാരണമായി പറഞ്ഞത്.
തലയ്ക്ക് വെടിയേറ്റ നിലയിൽ തന്റെ കാറിലെ പിൻസീറ്റിൽ മരിച്ചുകിടക്കുകയായിരുന്നു 28കാരനായ രൂപേന്ദ്ര സിങ് ചാന്ദൽ. ഏപ്രിൽ 28 ന് ഗോർ സിറ്റിക്ക് അടുത്താണ് കാറിന്റെ പിൻസീറ്റിൽ രൂപേന്ദ്ര സിങിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ഭാര്യ അമൃത ചാന്ദൽ ഒളിവിലാണ്.
എഞ്ചിനീയറായ ഓംവീർ സിങുമായി അമൃത പ്രണയത്തിലായിരുന്നു. കാമുകനൊപ്പം പോകാൻ അമൃത താത്പര്യം പ്രകടിപ്പിച്ചിട്ടും രൂപേന്ദ്ര ഇതിന് സമ്മതിച്ചില്ല. അമൃതയ്ക്ക് വിവാഹമോചനം നൽകാൻ ഇയാൾ തയ്യാറാകാതെ വന്നതാണ് പക വർദ്ധിക്കാൻ കാരണം.
രൂപേന്ദ്രയെ കൊന്നാൽ മൂന്ന് ലക്ഷം രൂപ നൽകാമെന്ന് അമൃത വാഗ്ദാനം ചെയ്തു. കൃത്യം നടത്താൻ ഓംവീർ മറ്റ് രണ്ട് പേരെ കൂടി ഒപ്പം കൂട്ടി. ഗോർ സിറ്റിക്കടുത്തുള്ള ഹൈബത്‌പൂറിനടുത്ത് വച്ച് ഇവർ മൂവരും രൂപേന്ദ്രയുടെ കാറിൽ കയറിപ്പറ്റുകയും പിന്നീട് രൂപേന്ദ്രയുടെ തലയ്ക്ക് വെടിവയ്ക്കുകയുമായിരുന്നു.
കൃത്യത്തിൽ പങ്കെടുത്ത സുമിത് കുമാർ, ഭൂലെ എന്നിവർക്കൊപ്പം ഓവീറിനെ ഇന്ന് പൊലീസ് പിടികൂടി. അമൃതയ്ക്കായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam