
ചെന്നൈ: വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തി യുവതി. മറ്റൊരുളുമായി യുവതിക്കുള്ള ബന്ധം ഭര്‍ത്താവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വഴക്കുണ്ടായത്. ചെന്നൈ മധുരാന്തകം സ്വദേശിനിയായ കവിതയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. എന്നാല്‍, ഭര്‍ത്താവ് മദ്യം ഒരു സുഹൃത്തിനും കൂടെ നല്‍കിയിരുന്നു. ഇരുവരും ചൊവ്വാഴ്ച ആശുപത്രിയില്‍ വച്ച് മരണപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.
കവിത ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. ഭര്‍ത്താവ് കെ സുകുമാര്‍ ഒരു ചിക്കൻ സ്റ്റാളിലാണ് ജോലി ചെയ്തിരുന്നത്. ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായുള്ള കവിതയുടെ അടുപ്പത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. മൂന്ന് മാസം മുമ്പ് ദമ്പതികള്‍ അകന്നെങ്കിലും ഇരുവരുടെയും കുടുംബങ്ങള്‍ എത്തി പ്രശ്നം പരിഹരിച്ചു. എന്നാല്‍, ഇതിന് ശേഷവും സഹപ്രവര്‍ത്തകനുമായുള്ള ബന്ധം കവിത തുടരുകയായിരുന്നു.
ഇത് വലിയ വഴക്കുകള്‍ക്ക് കാരണമായി. അവസാനം കവിത സുകുമാറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഭര്‍ത്താവിന്‍റെ സഹോദരൻ മണിയുടെ വീട്ടിലെത്തിയ കവിത, സുകുമാര്‍ മദ്യം വാങ്ങാൻ പറഞ്ഞുവെന്ന് വിശ്വസിപ്പിച്ചു. തനിക്ക് മദ്യഷോപ്പില്‍ പോകാൻ മടിയായതിനാല്‍ 400 രൂപ നല്‍കി മണിയോട് മദ്യം വാങ്ങിത്തരാമോയെന്ന് ചോദിക്കുകയും ചെയ്തു. രണ്ട് കുപ്പികള്‍ മണി വാങ്ങി വന്നപ്പോള്‍ ഒരെണ്ണം എടുത്ത ശേഷം ബാക്കി വന്നത് മണിക്ക് തന്നെ കവിത നല്‍കി.
സിറിഞ്ച് ഉപയോഗിച്ച് കുപ്പിക്കുള്ളിൽ കീടനാശിനി ചേര്‍ക്കുകയാണ് കവിത ചെയ്തതെന്ന് പൊലീസ് വിശദീകരിച്ചു. സുകുമാറിന് കൈമാറാനായി സുഹൃത്തിലൊരാൾ നല്‍കിയതാണെന്ന് പറഞ്ഞാണ് ഞായറാഴ്ച ഭര്‍ത്താവിന് മദ്യക്കുപ്പി നല്‍കിയത്. തിങ്കളാഴ്ച മദ്യക്കുപ്പിയുമായി സുകുമാര്‍ ചിക്കൻ സ്റ്റാളിലേക്ക് പോയി. ഉച്ചയൂണിന് മുമ്പ് ഒരു പെഗ് അടിക്കാനായി സുകുമാര്‍ തയാറെടുക്കുമ്പോള്‍ ഹരിലാല്‍ എന്ന സുഹൃത്തും മദ്യം ചോദിച്ചു. ഇരുവരും മദ്യക്കുടിച്ച് അബോധാവസ്ഥയില്‍ ആവുകയായിരുന്നു.
ഉടൻ സ്റ്റാളിലെ മറ്റ് തൊഴിലാളികള്‍ ഇരുവരെയും ചെങ്കല്‍പ്പേട്ട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഭാര്യ നല്‍കിയ മദ്യം കുടിച്ചപ്പോഴാണ് അബോധാവസ്ഥയിലായതെന്ന് സുകുമാര്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. മദ്യം രാസപരിശോധന നടത്തിയപ്പോള്‍ കീടനാശിനിയുടെ സാന്നിധ്യം വ്യക്തമായി. കവിതയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരുടെ സഹപ്രവര്‍ത്തകനും കൊലപാതകത്തില്‍ ബന്ധപ്പെമുണ്ടെന്ന് പൊലീസ് സംശിയിക്കുന്നുണ്ട്. ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.