'ക്വട്ടേഷന്‍, കൊലക്കേസ്, സ്വര്‍ണ്ണക്കടത്ത്'; നിലയ്ക്ക് നിർത്തണമെന്ന് സിപിഎം പറയുന്ന ആകാശ് തില്ലങ്കേരി ആരാണ് ?

Published : Feb 16, 2023, 11:26 AM ISTUpdated : Feb 16, 2023, 11:32 AM IST
'ക്വട്ടേഷന്‍, കൊലക്കേസ്, സ്വര്‍ണ്ണക്കടത്ത്'; നിലയ്ക്ക് നിർത്തണമെന്ന് സിപിഎം പറയുന്ന ആകാശ് തില്ലങ്കേരി ആരാണ് ?

Synopsis

നിരവധി കേസുകളിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ പലപ്പോഴും സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. ആകാശ് തില്ലങ്കേരിക്കെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ വനിതാ അംഗം നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ണൂര്‍: പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.  ക്വട്ടേഷന്‍, കൊലക്കേസ്, സ്വര്‍ണ്ണക്കടത്ത് കേസുകളടക്കം നിരവധി കേസുകളിലെ പ്രതിയായതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും സമൂഹ മാധ്യമങ്ങളിലും സിപിഎം ഗ്രൂപ്പുകളിലും വലിയ ഫാന്‍ബേസും താരപരിവേഷവുമുള്ളയാളാണ് ആകാശ് തില്ലങ്കേരി. ക്വട്ടേഷന്‍ നേതാവാണെന്ന് സിപിഎം നേതൃത്വം തന്നെ പരസ്യമായി തള്ളി പറഞ്ഞിട്ടുള്ള ആകാശിന്‍റെ പുതിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നാണ്  ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയത്. 'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നായിരുന്നു' ആകാശ് വെളിപ്പെടുത്തിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്. ഇതോടെ സിപിഎം പ്രതിരോധത്തിലാവുകയും ഷുഹൈബ് വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ തന്നെ നേരിട്ട് വരികയും ചെയ്തു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും, നിലയ്ക്ക് നിര്‍ത്തണമെന്ന് നേതൃത്വം തുറന്നടിച്ചിട്ടും ഇടത് അണികള്‍ക്കിടയില്‍  വീര പരിവേഷമുള്ള, സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിക്കുന്ന  ആകാശ് തില്ലങ്കേരിയുടെ ചരിത്രമെന്താണ്?   

  • സിപിഎമ്മിന്‍റെ വന്ന്യേരി ബ്രാഞ്ച് അംഗമായിരുന്നു ആകാശ്. സജീവ പ്രവര്‍ത്തകനായിരുന്ന ആകാശിന്റെ കൊലവിളി മുദ്രാവാക്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
  •  ആർ.എസ്.എസ് പ്രവർത്തകൻ വിനീഷിനെ വധിച്ച കേസിലെ പ്രതി. വിനീഷ് വധത്തിൽ പ്രതിയാകുമ്പോൾ ആകാശിന്‍റെ പ്രായം വെറും 21 വയസ്സാണ്.
  •  സിപിഎമ്മിന്റെ സൈബർ പ്രചാരണവുമായി മുന്‍ നിരയിലുണ്ടായിരുന്നു ആകാശ്. എകെജി സെന്‍റര്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ പ്രചാരണത്തിലും ആകാശ് പ്രവർത്തിച്ചു.
  •  പി.ജയരാജന്റെ അടുത്ത അനുയായി ആയി മാറിയിരുന്ന ആകാശിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പിജെ ആർമിയുടെ സാമൂഹിക മാധ്യമ പേജുകളുടെ അഡ്മിനായിരുന്നു.
  •  കണ്ണൂർ മട്ടന്നൂരിൽ വെച്ച് 2018 ൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആകാശ്.  2018 ഫെബ്രുവരി 12നാണ് സിപിഐഎം പ്രവർത്തകരായ പ്രതികൾ നടത്തിയ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അക്രമിസംഘം ഷുഹൈബിനെ വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. 
  •  പാർട്ടി പ്രതിരോധത്തിലായതോടെ ആകാശിനെ പുറത്താക്കി.  സിപിഎം അംഗമായിരുന്ന ആകാശിനെ ഷുഹൈബ് വധത്തിന് ശേഷമാണ് പാർട്ടി പുറത്താക്കിയത്.  എങ്കിലും ആകാശിന് നിയമ സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കിയിരുന്നു.
  •  ജാമ്യത്തിലിറങ്ങിയതോടെ കൊടിസുനിയുടെ സംഘത്തിൽ ചേര്‍ന്ന ആകാശ് . സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘം ഉണ്ടാക്കി അർജുൻ ആയങ്കിക്കൊപ്പം ചേർന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പാര്‍ട്ടിയുടെ പേര് വലിച്ചിഴച്ചതോടെ സിപിഎം ആകാശിനെതിരെ രംഗത്ത് വന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വാർത്താ സമ്മേളനം വിളിച്ച് ആകാശ് തില്ലങ്കേരി, അർജ്ജുൻ ആയങ്കി എന്നിവരടക്കം 20 ലേറെ വരുന്ന ക്വട്ടേഷൻ  സംഘാംഗങ്ങളുടെ പേരടക്കം പുറത്തുവിട്ട് തള്ളിപ്പറഞ്ഞിരുന്നു.  
  •  പാര്‍ട്ടിയില്‍ നിന്ന്  പുറത്താക്കപ്പെട്ടിട്ടും ക്വട്ടേഷന്‍- സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് പാര്‍ട്ടി ആരോപിച്ചിട്ടും ഇടത് സൈബർ കൂട്ടായ്മകളിൽ വലിയ സ്വീകാര്യതയുള്ള പ്രൊഫൈലായിരുന്നു ആകാശ്. അടുത്തിടെ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോഴും ആകാശിനെ പിന്തുണച്ച് നിരവധി ഇടത് പ്രൊഫൈലുകള്‍ രംഗത്ത് വന്നിരുന്നു.

കണ്ണൂരിലെ പ്രബല നേതാവായിരുന്ന പി ജയരാജൻ ഒതുക്കപ്പെട്ടതോടെയാണ് പാർട്ടിയിൽ ആകാശിന്‍റെ പിടി കുറഞ്ഞത്. അതുവരെ പാർട്ടിയുടെ മുദ്രാവാക്യം വിളികളിൽ മുൻനിരയിലുണ്ടായിരുന്ന ആളായിരുന്നു ആകാശ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും സിപിഎം അനുഭാവിയെന്ന ലേബലിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആകാശ് തില്ലങ്കേരിയുടെ ഇടപെടല്‍. നിരവധി കേസുകളിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ പലപ്പോഴും സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. ആകാശ് തില്ലങ്കേരിക്കെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ വനിതാ അംഗം നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് നടപടി. മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപിന്‍റെ പരാതി. ആകാശിന്‍റെ ക്വട്ടേഷൻ ബന്ധത്തെപ്പറ്റി ഡിവൈഎഫ്ഐ കമ്മറ്റിയിൽ സംസാരിച്ചതിന് പിന്നാലെയാണ് വനിത പ്രവർത്തകയെ ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. എന്തായാലും പാര്‍ട്ടിക്കെതിരെ ആകാശ് നടത്തിയ വെളിപ്പെടുത്തലും സമൂഹമാധ്യമങ്ങളിലെ താരപരിവേഷവുമെല്ലാം സിപിഎമ്മിന് തീരാതലവേദനയായിരിക്കുകയാണ്. 

Read Morre : ക്വട്ടേഷന്‍ ബന്ധം ചോദ്യം ചെയ്തു; വനിതാ അംഗത്തെ ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും അധിക്ഷേപിച്ചു, അന്വേഷണം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ