ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊന്നു; കൊവിഡെന്ന് അയല്‍ക്കാരെ വിശ്വസിപ്പിച്ചു

By Web TeamFirst Published May 8, 2020, 3:18 PM IST
Highlights

അനിതയും കാമുകന്‍ സഞ്ജയും ചേര്‍ന്ന് കൊല നടത്തിയ ശേഷം  കൊറോണ ബാധിച്ച് ഭര്‍ത്താവ് മരിച്ചെന്ന് അയല്‍ക്കാരോട് പറഞ്ഞു.

ദില്ലി: ദില്ലിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ അശോക് വിഹാറില്‍  കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദില്ലി സ്വദേസിയായ ശരത് ദാസ്(46) ആണ് കൊല്ലപ്പെട്ടത്. മുപ്പതുകാരിയായ അനിതയും കാമുകന്‍ സഞ്ജയും ചേര്‍ന്ന് കൊല നടത്തിയ ശേഷം കൊറോണ ബാധിച്ച് ഭര്‍ത്താവ് മരിച്ചെന്ന് അയല്‍ക്കാരോട് പറയുകയായിരുന്നു.

താന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നു, കൊറോണ ബാധിതനായിരുന്നു ശരത് എന്ന് അനിത അല്‍ക്കാരോട് പറഞ്ഞു. തുടര്‍ന്ന് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസ് കൊല്ലപ്പെട്ട ശരത്ദാസിനെ ശവസംസ്‌കാരം നിര്‍ത്തിവെപ്പിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ശരത് ദാസിന്‍റെ രോഗവിവരങ്ങള്‍ പൊലീസ് നല്‍കാന്‍ അനിതയോട് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ പൊലീസിന് സംശയമായി.  തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അനിത കുറ്റസമ്മതം നടത്തിയത്. സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ശരത് ദാസ് അനിതയെ ചോദ്യം ചെയ്തു.

ഇതോടെ  കാമുകനായ സഞ്ജയിനെ വീട്ടിലേക്ക്  വിളിച്ചു വരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അനിത പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!