മയക്കുമരുന്ന് ഉപയോ​ഗം, വിശ്വാസ വഞ്ചനയെന്ന് സംശയവും; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി, ഭർത്താവ് അറസ്റ്റിൽ

By Web TeamFirst Published Nov 24, 2022, 2:07 AM IST
Highlights

സീതാപൂരിലെ റാംപൂർ കലാൻ പ്രദേശത്തെ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗുലാരിഹയിൽ നിന്നാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഒരു കൂട്ടുകാരനുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്തിയെന്ന് പ്രതി പങ്കജ് മൗര്യ പൊലീസിനോട് സമ്മതിച്ചു

സീതാപുർ: ശ്രദ്ധ വാക്കർ കൊലപാതക കേസിന് സമാനമായ സംഭവം ഉത്തർപ്രദേശിലെ സീതാപൂരിൽ  നടന്നതായി റിപ്പോർട്ട്. ജ്യോതി (സ്നേഹ) എന്ന യുവതിയെ  കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

പങ്കജ് മൗര്യ, ദുർജൻ പാസി എന്നിവരാണ് അറസ്റ്റിലായത്. പങ്കജ് മൗര്യയുടെ ഭാര്യയാണ് കൊല്ലപ്പെട്ടത്. സീതാപൂരിലെ റാംപൂർ കലാൻ പ്രദേശത്തെ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗുലാരിഹയിൽ നിന്നാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഒരു കൂട്ടുകാരനുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്തിയെന്ന് പ്രതി പങ്കജ് മൗര്യ പൊലീസിനോട് സമ്മതിച്ചു. ജ്യോതി സ്ഥിരമായി ലഹരിമരുന്ന് ഉപയോ​ഗിച്ചിരുന്നതായി പങ്കജ് മൗര്യ പൊലീസിനോട് പറഞ്ഞു. അവൾ ദിവസങ്ങളോളം മറ്റൊരാളുടെ വീട്ടിൽ താമസിച്ചു. അതിന്റെ പേരിൽ ഇരുവർക്കുമിടയിൽ ബന്ധം വഷളായി.  ജ്യോതി  ചതിക്കുകയാണെന്ന് സംശയിച്ചാണ് പങ്കജ് മൗര്യ കൊലപാതകം നടത്താൻ തീരുമാനിച്ചത്. ഇതിന് ഇയാൾ സുഹൃത്തിന്റെ സഹായവും തേടി. തുടർന്നാണ് കൃത്യം നടത്തിയതും മൃതദേഹം പലയിടങ്ങളിലായി ഉപേക്ഷിച്ചതും. പത്തു വർഷം മുമ്പാണ് പങ്കജ് മൗര്യ ജ്യോതിയെ വിവാഹം ചെയ്തത്. 

Read Also: ലഹരിക്കടിമ, 'റോബറി ഗ്രൂപ്പ്' അംഗം, നിരവധി കേസുകളിൽ പ്രതി; മോഷ്ടിച്ച വാഹനവുമായി പിടിയിലായത് 18കാരൻ

tags
click me!