
കുർണൂൽ: മുൻ കാമുകന്റെ ഭാര്യയും ഡോക്ടറുമായ സ്ത്രീയിലേക്ക് എച്ച്ഐവി വൈറസ് കുത്തിവച്ച് യുവതി. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം. മുൻ കാമുകന്റെ കുടുംബം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരുന്നു കൊടും ക്രൂരത. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുർണൂൽ സ്വദേശിയും 34 കാരിയുമായി ബി ബോയ വസുന്ധര എന്ന സ്ത്രീയാണ് കേസിലെ പ്രധാന പ്രതി. അഡോണിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ കൊംഗേ ജ്യോതി ഇവരുടെ രണ്ട് മക്കൾ എന്നിവരെയാണ് ജനുവരി 24ന് അറസ്റ്റിലായത്. കുർണൂലിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറിലാണ് എച്ച്ഐവി വൈറസ് കുത്തിവച്ചത്. മുൻ കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത് അംഗീകരിക്കാനാവാതെ ആയിരുന്നു ക്രൂരതയെന്നാണ് പൊലീസ് വിശദമാക്കുന്നത്. റോഡ് അപകടം സൃഷ്ടിച്ചാണ് മുൻകാമുകന്റെ ഭാര്യയെ ഇവർ ആശുപത്രിയിലെത്തിച്ചത്. ജനുവരി 9ന് ഉച്ച കഴിഞ്ഞ് 2.30ഓടെ ഉച്ചഭക്ഷണം കഴിക്കാൻ പോയ യുവതിയെ മോട്ടോർ സൈക്കിൾ തട്ടി. വീഴ്ചയിൽ പരിക്കേറ്റ അസിസ്റ്റന്റ് പ്രൊഫസറെ സഹായിക്കാനെന്ന രീതിയിൽ ബോയ വസുന്ധര ഇവർക്കൊപ്പം കൂടി. വിനായക് ഘാട്ടിലെ കെ സി കനാലിന് അടുത്ത് വച്ചാണ് അപകടമുണ്ടാക്കിയത്.
യുവതിയെ ഓട്ടോ റിക്ഷയിലേക്ക് കയറ്റുന്നതിനിടയിലാണ് ബോയ വസുന്ധര എച്ച്ഐവി കുത്തിവച്ചത്. പരിക്കേറ്റ യുവതി ഒച്ച വച്ചതോടെ ബോയ വസുന്ധര സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഗവേഷണ ആവശ്യത്തിന് എന്ന പേരിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള എച്ച്ഐവി രോഗികളിൽ നിന്നാണ് ഇവർ രക്ത സാംപിൾ ശേഖരിച്ചത്. ശേഖരിച്ച സാംപിൾ ഇവർ ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. രക്ത സാംപിൾ ഫ്രിഡ്ജിൽ സൂക്ഷിച്ചതിനാൽ തന്നെ വൈറസ് പകരാൻ സാധ്യതയില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. എച്ച്ഐവി വൈറസിന് ദിവസങ്ങളോളം ഫ്രിഡ്ജിലെ തണുപ്പ് അതിജീവിക്കാനാവില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഭർത്താവിന്റെ പരാതിയിലാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam