
ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മൂപ്പത്തിമൂന്നുകാരി അമൃത ചന്ദ്രശേഖറിനെയാണ് ബുധനാഴ്ച ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം അവധി ആഘോഷിക്കുന്നതിനിടെയാണ് അമൃതയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി രണ്ടിന് ബെംഗളൂരിലെ കെആർ പുരം രാമമൂർത്തിനഗറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുലർച്ചെ അഞ്ചുമണിയോടെയാണ് അമൃത അമ്മയെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അതിദാരുണമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ കറികത്തിയുമായി സഹോദരന്റെ മുറിയിലെത്തുകയും കഴുത്തിൽ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു. അമൃതയുടെ ആക്രമണത്തിൽനിന്ന് അതിസാഹസികമായി രക്ഷപ്പെട്ട സഹോദരൻ ഹരീഷ് (31) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More: കടബാധ്യത: അമ്മയെ മർദ്ദിച്ചു കൊന്നു, സഹോദരനെ കുത്തി പരിക്കേൽപ്പിച്ചു; യുവതിക്കായി അന്വേഷണം ഊർജ്ജിതം
സംഭവത്തിനുശേഷം ഒളിവിൽപോയ അമൃതയ്ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അമൃതയുടെ ഫോൺ ലോക്കേഷൻ പിന്തുർന്ന പൊലീസ് അവർ ആൻഡമാനിലേക്ക് കടന്നതായി കണ്ടെത്തി. ഇതിന് പിന്നാലെ ബെംഗളൂരു വിമാനത്താവളത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അതിൽനിന്ന് അമൃതയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ആൻഡമാനിലേക്ക് പുറപ്പെടുകയും ബുധനാഴ്ച രാവിലെ പതിനൊന്നരയോടുകൂടി അമൃതയേയും കാമുകനെയും പിടികൂടുകയുമായിരുന്നുവെന്ന് വൈറ്റ്ഫീല്‍ഡ് ഡിസിപി പറഞ്ഞു.
സംഭവത്തിൽ അമൃതയ്ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പികളിൽ കെആർപുരം പൊലീസ് കേസെടുടത്തിട്ടുണ്ട്. സഹോദരൻ ഹരീഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 15 ലക്ഷം രൂപയുടെ കടബാധ്യതയാണ് അമൃതയെ അമ്മയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കടം വാങ്ങിയ പണം ചോദിച്ചുകൊണ്ട് ആളുകൾ വീട്ടിലേക്ക് വരുമെന്നും അതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്നും അമൃത ആക്രമിക്കുന്നതിനിടയിൽ പറഞ്ഞിരുന്നതായി ഹരീഷ് പൊലീസിനോട് പറഞ്ഞിരുന്നു. ഹരീഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam