
കോഴിക്കോട്: പൊലിസ് നോക്കി നൽക്കെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി അമ്മ. കോഴിക്കോട് കോട്ടൂപാടം സ്വദേശി മുപ്പത്തിരണ്ടുകാരനായ രാജേഷ് ഇന്നലെയാണ് മരിച്ചത്. പൊലിസ് കള്ളക്കേസിൽ കുടുക്കിയതിനെ തുടർന്ന് മകന്‍റെ വിവാഹ ബന്ധം തകർന്നെന്നും, തടവ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും പൊലീസ് പീഡനം തുടർന്നെന്നും രാജേഷിന്‍റെ അമ്മ വസന്ത ആരോപിച്ചു.
ഫേസ്ബുക്കിലും വീഡിയോ പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കൾക്ക് ശബ്ദ സന്ദേശം അയയ്ക്കുകയും ചെയ്ത ശേഷമാണ് രാജേഷ് പൊലീസ് നോക്കി നിൽക്കെ തൂങ്ങിമരിച്ചത്. ആത്മഹത്യ കുറിപ്പും തയ്യാറാക്കിയിരുന്നു. കള്ളക്കേസിൽ തടവിലായതോടെ ഭാര്യയെ നഷ്ടമായെന്നും കടുത്ത മാനസിക വിഷമത്തിലാണെന്നും നിരപരാധിത്വം മരണത്തിലൂടെ തെളിയട്ടെയെന്നുമാണ് കുറിപ്പിലും സന്ദേശത്തിലുമുള്ളത്.
24 മാസത്തെ ജയിൽവാസത്തിന് ശേഷം അഞ്ച് മാസം മുന്പാണ് രജേഷ് പുറത്തിറങ്ങിയത്. തടവ് കഴിഞ്ഞ ശേഷവും രാജേഷിനെ പൊലിസ് പീഡിപ്പിച്ചെന്നാണ് അമ്മ പറയുന്നത്. രാജേഷിനോടുള്ള പൊലിസിന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് കമ്മീഷണർക്ക് വസന്ത പരാതി നൽകിയിരുന്നു.
ശനിയാഴ്ച ഭാര്യ ഗോപികയുടെ വീട്ടിലെത്തിയ രാജേഷ് മരത്തിൽ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടർന്ന് ചേവായൂർ പൊലീസ് സ്ഥലത്തെത്തി രാജേഷിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അഗ്നിശമന സേനയുടെ സൈറൺ ശബ്ദം കേട്ടതോടെ കഴുത്തിലെ കുരുക്കുമായി രാജേഷ് താഴേക്ക് ചാടുകയായിരുന്നു. കൈ ഞരന്പ് മുറിച്ച നിലയിലുമായിരുന്നു. അതേസമയം രാജേഷിനെതിരെ നിരവധി മോഷണക്കേസുകളുണ്ടെന്നും ഭാര്യയുടെ പഠനാവശ്യത്തിന് വേണ്ടിയാണ് കളവ് നടത്തിയെന്നാണ് രാജേഷിന്‍റെ മൊഴിയെന്നും പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam