
പൂനെ: പിറന്നാൾ ആഘോഷിക്കാൻ ദുബൈയിലേക്ക് കൊണ്ടുപോകാത്തതിന്റെ പേരിൽ ഭാര്യ ഭര്‍ത്താവിനെ അടിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ദേഷ്യത്തിൽ ഭാര്യ മൂക്കിന് ഇടിച്ച വ്യവസായിയായ 36-കാരനാണ് രക്തം വാര്‍ന്ന് മരിച്ചത്. പൂനെയിലെ വാനവ്ഡി ഏരിയയിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലുള്ള ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് സംഭവം. ഞെട്ടിക്കുന്ന സംഭവത്തിൽ ഭര്‍ത്താവിന്റെ മരണത്തിലേക്ക് നയിച്ചത് ചെറിയ തര്‍ക്കങ്ങളാണ്.
ആറുവർഷം മുമ്പ് പ്രണയവിവാഹം കഴിച്ചതായിരുന്നു നിർമാണ മേഖലയിൽ വ്യവസായിയായ നിഖിൽ ഖന്നയും ഭാര്യ രേണുകയും. നിഖിൽ രേണുകയെ ദുബായിലേക്ക് ജന്മദിനം ആഘോഷിക്കാൻ കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും വഴക്കിട്ടിരുന്നു. അവളുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലയേറിയ സമ്മാനങ്ങൾ നൽകിയില്ലെന്നത് വഴക്കിന് കാരണമാകാറുണ്ടായിരുന്നു.
ചില ബന്ധുക്കളുടെ ജന്മദിനം ആഘോഷിക്കാൻ ദില്ലിയിലേക്ക് പോകണമെന്ന രേണുകയുടെ ആഗ്രഹത്തിന് നിഖിൽ തടസം നിന്നതും പ്രശ്നങ്ങൾക്ക് കാരമണായി. ഇത്തരത്തിലുള്ള കുടുംബ പ്രശ്നങ്ങളിൽ രേണുകയും നിഖിലും തമ്മിൽ പലപ്പോഴായി വഴക്കുകളുണ്ടായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വനവ്ഡി പൊലീസ് സ്‌റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആദ്യം ചെറിയ തര്‍ക്കത്തിൽ തുടങ്ങി, വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും ചില പല്ലുകളും ഒടിഞ്ഞു. കനത്ത രക്തസ്രാവത്തെ തുടർന്ന് നിഖിലിന് ബോധം നഷ്ടപ്പെട്ടുവെന്നുമാണ് പൊലീസ് പറയുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിൽ മരിച്ചിരുന്നു. ഐപിസി സെക്ഷൻ 302 പ്രകാരം രേണുകയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിഖിൽ ഖന്നയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്. 2017 നവംബറിലാണ് നിഖിൽ രേണുകയെ വിവാഹം കഴിച്ചത്. വിവാഹത്തിന് തൊട്ടുപിന്നാലെ പ്രശ്നങ്ങളും ആരംഭിച്ചു. സെപ്തംബർ 18ന് ദുബായിൽ പിറന്നാൾ ആഘോഷിക്കണമെന്നായിരുന്നു രേണുകയുടെ ആഗ്രഹം. എന്നാൽ അത് നടന്നില്ല. ഈ സംഭവത്തെ തുടർന്നും പ്രശ്നമുണ്ടായിരുന്നുവെന്നും നിഖിലിന്റെ പിതാവ് പറഞ്ഞു. രേണുകയുടെ ബന്ധുവിന്റെ ജന്മദിനത്തിനായി ദില്ലിയിലേക്ക് പോകാനുള്ള രേണുകയുടെ തീരുമാനത്തെ എതിർത്തതാണ് അവസാനത്തെ പ്രശ്നത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഘട്ടനത്തിന് ശേഷം രേണുക തന്നെയാണ് തന്നെ ഫോണിൽ വിളിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. വീട്ടിലെത്തിയപ്പോൾ മകൻ നഗ്നനായി നിലത്ത് കിടക്കുന്നതും മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നതുമാണ് കണ്ടതെന്നും അദ്ദേഹം പൊലീസിന് മൊഴി നൽകി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam