
എടക്കര: മലപ്പുറം ജില്ലയിലെ എടക്കരയില്‍ വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. എടക്കര കാപ്പുണ്ട പുളിക്കൽ സക്കീർ ബാബുവിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ വീട്ടുടമയായ സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രതികൾ റിമാൻഡിലാണ്. തിങ്കളാഴ്ച പുലർച്ചെ എടക്കര ടൗണിൽ വെച്ചാണ് സക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നേരത്തെ എടക്കര തമ്പുരാൻകുന്ന് സരോവരം വീട്ടില്‍ ബിൻസ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കൽ ശമീർ (21), ചുള്ളിയോട് പറമ്പിൽ മുഹമ്മദ് ഷാൻ (24) എന്നിവര്‍ പൊലീസിന്‍റെ പിടിയിലായിരുന്നു. എടക്കര പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയും സംഘവും ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാൻ കഴിഞ്ഞ ജനുവരി 20നാണ് യുവതി എത്തിയത്. പ്രതിമാസം 8000 രൂപ ശമ്പളം നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി.
എന്നാൽ, ബിൻസ വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ വാതിൽ പുറമെ നിന്ന് പൂട്ടുകയായിരുന്നു പതിവ്. ഇതിനകം തന്നെ വീട്ടിലെത്തുന്ന പലർക്കും യുവതിയെ കാഴ്ചവെച്ചു. എറണാകുളത്തെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയും പലർക്കും യുവതിയെ കാഴ്ചവെച്ചു. സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം അറിയിച്ചതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam