
മാവേലിക്കര: വിവാഹ വാര്‍ഷികത്തിലെ മദ്യപാനം കത്തിക്കുത്തിലെത്തി. സുഹൃത്തിനെ കൊലപ്പെടുത്തിയ 28കാരന് ജീവപരന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും. പുതുപ്പള്ളി വടക്ക് മഠത്തിൽ വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ മകൻ ഹരികൃഷ്ണൻ (36) കൊല്ലപ്പെട്ട കേസിലാണ് വിധി. പുതുപ്പള്ളി വടക്ക് സ്നേഹ ജാലകം കോളനിയിൽ ജോമോൻ ജോയി (28)യെ ആണ് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി എസ്. എസ്. സീന ശിക്ഷിച്ചത്. പ്രതിയുടെ സുഹൃത്തിനെ മാരകമായി പരിക്കേൽപ്പിച്ചതിന് മൂന്നു വർഷം കഠിന തടവും, 25,000 രൂപ പിഴയും ശിക്ഷയുണ്ട്.
ഇതില്‍ തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. 2021 ഡിസംബർ 17ന് രാത്രിയിലാണ് ജോമോൻ ജോയിയുടെ വീട്ടിൽ വെച്ച് ഹരികൃഷ്ണൻ കൊല്ലപ്പെട്ടത്. ജോമോൻ ജോയിയുടെ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ ആയിരുന്നു സംഭവം. രാത്രി പത്തരയോടെ അമിതമായി മദ്യപിച്ചെത്തിയ ജോമോൻ ഭാര്യ മാതാവുമായി വാക്കുതർക്കമുണ്ടായി. ഇതിന് പിന്നാലെ ജോമോന്‍ ഭാര്യാമാതാവിനെ പിടിച്ചു തള്ളി. വീട്ടിലുണ്ടായിരുന്ന ഹരികൃഷ്ണൻ ജോമോനെ ചോദ്യം ചെയ്യുകയും അക്രമം തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നാലെ ജോമോന്‍ വീട്ടിലെ ഹാളില്‍ വച്ച് സ്വയം കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ഹരികൃഷ്ണന്‍റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. ശ്വാസകോശത്തിനും വാരിയെല്ലുകൾക്കും മാരകമായി മുറിവേറ്റ ഹരികൃഷ്ണൻ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിക്കുകയായിരുന്നു.
കായംകുളം സി. ഐ ആയിരുന്ന വി. എസ്. ശ്യാംകുമാറും തുടർന്ന് സി. ഐ വൈ. മുഹമ്മദ് ഷാഫിയും അന്വേഷണം നടത്തി പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ തെളിവിലേക്കായി 40 സാക്ഷികളെ വിസ്തരിച്ചു. 93 രേഖകളും 20 തൊണ്ടി സാധനങ്ങളും തെളിവിലേക്കായി ഹാജരാക്കിയിരുന്നു എസ്. ഐ ഉദയകുമാർ, സീനിയർ സി. പി. ഒ റെജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി സന്തോഷ്, അഭിഭാഷകരായ ഇ. നാസറുദ്ദീൻ, സരുൺ. കെ. ഇടിക്കുള, അപർണ സോമനാഥൻ എന്നിവർ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam