
കോട്ടയം : കോട്ടയത്ത് എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി. ആശുപത്രിയിൽ എത്തിച്ച് കഞ്ചാവ് പുറത്തെടുത്തു. സംക്രാന്തി മമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫാണ് പിടിയിലായത്. കോട്ടയത്ത് സംക്രാന്തി പേരൂർ റോഡിൽ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ഏറ്റുമാനൂർ എക്സൈസ് സംഘം പട്രോളിംങിനിടെ മമ്മൂട് കവലയിൽ വച്ച് ഇയാളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തു. എന്നാൽ ദേഹപരിശോധന ഭയന്ന് പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ എക്സൈസ് സംഘം സാഹസികമായി പിടികൂടിയതോടെ നിവൃത്തിയില്ലാതെ കൈവശം ഉണ്ടായിരുന്ന കഞ്ചാവ് പൊതി വിഴുങ്ങുകയായിരുന്നു.
ഉടൻ തന്നെ ഇത് പുറത്തെടുക്കാൻ എക്സൈ്സ് സംഘം ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതിനിടെ കഞ്ചാവ് പൊതി തൊണ്ടയിൽ കുടുങ്ങി, ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകളും കാണിച്ചതോടെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു. ചെറിയ കടലാസ് പൊതികളിലുള്ള കഞ്ചാവും ഇയാളുടെ കൈവശത്തു നിന്നും പിടിച്ചെടുത്തതായി എക്സൈസ് സംഘം അറിയിച്ചു. നേരത്തേയും ഇയാളുടെ പേരിൽ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ മയക്കുമരുന്ന്, കഞ്ചാവ് അടക്കമുള്ള കേസുകൾ നിലനിൽക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam