
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് യൂത്ത് ലീഗ് ശാഖാ ജോയിന്‍ സെക്രട്ടറി അന്‍സാര്‍ പാര്‍ട്ടി ഓഫിസില്‍ കുത്തേറ്റ് മരിച്ചു. അയല്‍വാസി അഹമ്മദ് ഹാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ലീഗ് നേതാക്കള്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞിറങ്ങവേയാണ് അഹമ്മദ് ഹാജി അന്‍സാറിനെ കുത്തിയത്.
ഇന്നലെ രാത്രി തൊട്ടില്‍പാലം ലീഗ് ഓഫീസില്‍ വെച്ചാണ് അന്‍സാറിനെ അയല്‍വാസിയായ അഹമ്മദ് ഹാജി കുത്തിപ്പരിക്കേല്‍പ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. അന്‍സാറും അഹമ്മദ് ഹാജിയും തമ്മില്‍ ഏറെ നാളായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട് അഹമ്മദ് ഹാജി കാവിലുംപാറ പഞ്ചായത്ത് ലീഗ് കമ്മറ്റിക്ക് കത്ത് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ലീഗ് പ്രാദേശിക നേതാക്കളുടെ മധ്യസ്ഥതയില്‍ ഇന്നലെ തൊട്ടില്‍പാലം ഓഫീസില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച കഴിഞ്ഞ് പിരിഞ്ഞയുടന്‍ ഭാര്യയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് അഹമ്മദ് ഹാജി അന്‍സാറിനെ കുത്തുകയായിരുന്നു. അഹമ്മദ് ഹാജിയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷിഹാബ്, അന്‍സാറിന്റെ പിതാവ് അലി, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സെയ്തലവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam