
തൃശൂർ: പഴയന്നൂർ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കഴിഞ്ഞ നാല് മാസമായി പട്ടിപറമ്പിൽ ഒരു വാടക വീട്ടിലായിരുന്നു കൊല്ലപ്പെട്ട റഫീഖും സുഹൃത്ത് ഫാസിലും താമസിച്ചിരുന്നത്. സമീപത്തെ ഒരു ചിക്കൻ സ്റ്റാളിലായിരുന്നു ഇരുവർക്കും ജോലി. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് നിന്നും ഒരു സംഘം റഫീഖിനെ അന്വേഷിച്ച് സ്ഥലത്തെത്തിയിരുന്നു. ഈ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
ഇന്നലെ രാത്രി ഇവരുടെ വീട്ടിൽ നിന്നും ബഹളം കേട്ടിരുന്നതായി പ്രദേശവാസികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ ഒരാൾ വീട്ടിൽ നിന്നും ബൈക്ക് വേഗത്തില്‍ ഓടിച്ച് പോകുന്നത് കണ്ടതായും സമീപവാസികൾ പറയുന്നു. പരിക്കേറ്റ റഫീഖിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റഫീക്കിന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിന് കാലിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam