15 ദിവസത്തെ വേനൽ അവധിക്കായി ക്ലാസ് അടച്ചപ്പോഴാണ് സംഭവം നടന്നത്. ഉറക്കം തെളിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ കുടുങ്ങിയെന്ന് വ്യക്തമായ കുട്ടി നിലവിളിച്ചെങ്കിലും സ്കൂളിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല.
ബനിഹാൾ: 15 ദിവസത്തെ അവധിക്കായി സ്കൂൾ അടച്ചു. ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ ശ്രദ്ധിക്കാതെ സ്കൂൾ അടച്ച് പൂട്ടി സ്ഥലം വിട്ട് ജീവനക്കാർ. മണിക്കൂറുകളോളം അടച്ചിട്ട മുറിയിൽ കുരുങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് രക്ഷയായത് കാൽനട യാത്രക്കാരൻ. സ്കൂളിലെ മുഴുവൻ ജിവനക്കാരെയും സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലെ ബനിഹാളിലെ സർക്കാർ സ്കൂളിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവമുണ്ടായത്. 15 ദിവസത്തെ വേനൽ അവധിക്കായി ക്ലാസ് അടച്ചപ്പോഴാണ് സംഭവം നടന്നത്. ഉറക്കം തെളിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ കുടുങ്ങിയെന്ന് വ്യക്തമായ കുട്ടി നിലവിളിച്ചെങ്കിലും സ്കൂളിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. രാത്രി സ്കൂളിന് സമീപത്ത് കൂടി കടന്നുപോയ കാൽ നടയാത്രക്കാരനാണ് കുട്ടിയുടെ കരച്ചിൽ കേണ്ട് സ്കൂളിലേക്കെത്തിയത്. ഇയാൾ ക്ലാസ് മുറിയിൽ കുടുങ്ങിയ വിദ്യാർത്ഥിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതോടെയാണ് ക്ലാസ് മുറിയിൽ കുട്ടി കുടുങ്ങിയ കാര്യം അധ്യാപകരും മറ്റ് ജീവനക്കാരും ശ്രദ്ധിക്കുന്നത്. സംഭവത്തിൽ മുഖ്യ വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും സംഭവത്തിൽ ഉത്തരവാദികളാണെന്ന് കണ്ടെത്തിയത്. ജൂലൈ മാസം നാലാം തിയതിയാണ് വിവാദമായ സംഭവം നടന്നത്. രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ വഴിയാത്രക്കാരൻ കാണുന്നത്. വിദ്യാർത്ഥിയുടെ സുരക്ഷയ്ക്ക് അനുയോജ്യമല്ലാത്ത സാഹചര്യമാണ് സംഭവത്തിലുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ബനിഹാളിലെ ക്രാവായിലെ സർക്കാർ സ്കൂളിലെ മുഴുവൻ ജീവനക്കാരെയും സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിയായ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. അധ്യാപക അനധ്യാപക ജീവനക്കാർ അടക്കം 9 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.


