ഭക്ഷണം വിളമ്പാൻ റോബോട്ട്, കൊവിഡിന് പിന്നാലെ മാറുന്ന ലോകം

By Web TeamFirst Published Jan 17, 2022, 2:22 PM IST
Highlights

ബെല്ലയ്ക്ക് നാല് ഷെൽഫുകൾ ഉണ്ട്, അതായത് അവൾക്ക് ഒരേസമയം നാല് ടേബിളുകളില്‍ വിളമ്പാനും ഭക്ഷണം കഴിക്കുന്നവരോട് സംവദിക്കാനും കഴിയും. ചൈനീസ് ബുഫെ എന്ന ആപ്പ് ഉപയോഗിച്ചാണ് ആളുകള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. 

മുമ്പൊരിക്കലും കാണാത്ത വേഗതയിൽ സാങ്കേതികവിദ്യ(Technology) പുരോഗമിക്കുകയാണ്. റെസ്റ്റോറന്റുകൾ വികസിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ എളുപ്പത്തിൽ ജോലി ചെയ്യാന്‍ വേണ്ടി പറ്റാവുന്നിടത്തെല്ലാം പറ്റാവുന്നവരെല്ലാം റോബോട്ടി(Robot)നെ ജോലിക്ക് നിര്‍ത്തുകയാണ്. 

ദ്രുതഗതിയിലുള്ള ഈ മുന്നേറ്റങ്ങൾ അർത്ഥമാക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൂടുതൽ ഉപയോഗപ്പെടുത്തുന്നു എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ചില മേഖലകളിലെങ്കിലും റോബോട്ടുകളുടെ കടന്നുവരവില്‍ അതിശയിക്കാനില്ല. കൊവിഡ് 19 -നെ തുടര്‍ന്ന് ഇപ്പോള്‍ ഭക്ഷ്യവിതരണ മേഖലയില്‍ ഇങ്ങനെ റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. 

കൊവിഡ് 19 മഹാമാരി കാരണം ജീവനക്കാരുടെ അഭാവമുണ്ടായതോടെ ഇംഗ്ലണ്ടിലെ ഒരു ചൈനീസ് റെസ്റ്റോറന്റ് ശൃംഖല റോബോട്ടുകളെ ഉപയോഗിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ആളുകള്‍ക്ക് ഭക്ഷണം നൽകുന്നതിനായി ചൈനീസ് ബുഫെ ഇംഗ്ലണ്ടിലെ നാല് റെസ്റ്റോറന്റുകളിൽ ബെല്ലബോട്ടി(BellaBot)നെ നിയമിച്ചു എന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം ബുഫെ വീണ്ടും തുറന്നപ്പോൾ, റസ്റ്റോറന്‍റിലെത്തുന്ന, ഒരു ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ആളുകൾക്ക് ഭക്ഷണം വിളമ്പി നല്‍കാന്‍ അതിന്റെ ഉടമകൾ തീരുമാനിച്ചു. നേരത്തെ ആളുകള്‍ സ്വയം എടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇതിനോടകം തന്നെ റെസ്റ്റോറന്‍റില്‍ ജീവനക്കാര്‍ വളരെ കുറവായിരുന്നു. അതിനാല്‍ തന്നെ ഉള്ളവരില്‍ അധിക സമ്മർദ്ദമുണ്ടാക്കുകയും ചെയ്‍തു ഇത്. എന്നാൽ, ഭക്ഷണമെത്തിക്കുന്ന ജോലി ബെല്ലബോട്ട്സ് ഏറ്റെടുത്തു. ഇതിനകം തന്നെ ഇത് ജനപ്രിയമാണെന്ന് തെളിയിക്കപ്പെട്ടതായി ഉടമകളായ പൗലോ ഹു, പീറ്റർ വു എന്നിവർ പറഞ്ഞു. 

ഈ റോബോട്ടുകളുടെ ഗൈഡ് വില ഏകദേശം $20,000 (15 ലക്ഷം രൂപ) ആണ്. ബെല്ലയ്ക്ക് നാല് ഷെൽഫുകൾ ഉണ്ട്, അതായത് അവൾക്ക് ഒരേസമയം നാല് ടേബിളുകളില്‍ വിളമ്പാനും ഭക്ഷണം കഴിക്കുന്നവരോട് സംവദിക്കാനും കഴിയും. ചൈനീസ് ബുഫെ എന്ന ആപ്പ് ഉപയോഗിച്ചാണ് ആളുകള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. പിന്നീട് ബെല്ലയുടെ ഷെല്‍ഫുകളില്‍ വച്ച് ഭക്ഷണം ഇവരുടെ അടുത്തെത്തും. ലോകമെമ്പാടുമുള്ള മറ്റു പലരെയും പോലെ, മഹാമാരിക്ക് ശേഷം വീണ്ടും തുറന്നപ്പോള്‍ കുറഞ്ഞ ജീവനക്കാരുമായി റെസ്റ്റോറന്‍റ് ബുദ്ധിമുട്ടുകയായിരുന്നു. ഏതായാലും ബെല്ല എത്തിയതോടെ ആശ്വാസമെന്നാണ് റെസ്റ്റോറന്‍റിന്‍റെ പക്ഷം. 

click me!