ഒരു ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും ജീവിതം മാറ്റിയെഴുതുന്നു, ഈ വായനശാല!

By Web TeamFirst Published Jan 13, 2022, 2:15 PM IST
Highlights

സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒട്ടും എളുപ്പമല്ലാത്ത ഒരു ഗ്രാമമാണ് ജസ്സി. അവിടെ സ്ത്രീകള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ യാത്രാവിലക്കുണ്ട്. വായിക്കണം എന്നാരെങ്കിലും ആഗ്രഹിച്ചാല്‍, അവിടെയൊരു ലൈബ്രറി പോലുമില്ല. ഏറ്റവും അടുത്ത ലൈബ്രറി 14 കിലോ മീറ്റര്‍ ദൂരെയാണ്. ഇത്രയും ദൂരം യാത്ര ചെയ്ത ലൈബ്രറിയില്‍ പോകാന്‍ ഗ്രാമീണര്‍ പെണ്‍കുട്ടികളെ അനുവദിച്ചിരുന്നില്ല.

ജയ്പൂരിലെ ബസ്സി ഗ്രാമത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ലൈബ്രറിയുണ്ട്. വെറും ലൈബ്രറിയല്ല, ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് അക്ഷരം പഠിക്കാനുള്ള ഒരിടം കൂടിയാണത്. അത് തുടങ്ങിയത് കവിത സൈനി എന്ന പെണ്‍കുട്ടിയാണ്. അതിനു പിന്നിലൊരു കഥയുണ്ട്. 

സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒട്ടും എളുപ്പമല്ലാത്ത ഒരു ഗ്രാമമാണ് ജസ്സി. അവിടെ സ്ത്രീകള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ യാത്രാവിലക്കുണ്ട്. വായിക്കണം എന്നാരെങ്കിലും ആഗ്രഹിച്ചാല്‍, അവിടെയൊരു ലൈബ്രറി പോലുമില്ല. ഏറ്റവും അടുത്ത ലൈബ്രറി 14 കിലോ മീറ്റര്‍ ദൂരെയാണ്. ഇത്രയും ദൂരം യാത്ര ചെയ്ത ലൈബ്രറിയില്‍ പോകാന്‍ ഗ്രാമീണര്‍ പെണ്‍കുട്ടികളെ അനുവദിച്ചിരുന്നില്ല. പെണ്‍കുട്ടികള്‍ യാത്രയ്ക്കിടയില്‍ ലൈംഗിമായി പീഡിപ്പിക്കപ്പെടുമെന്ന ഭയമായിരുന്നു ഇതിനുകാരണം.  ഇത് പെണ്‍കുട്ടികളുടെ വിദ്യാഭ്യസത്തെ പ്രതികൂലമായി ബാധിച്ചു.  

കവിത സൈനിയും ഇതേ അനുഭവത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരുന്നത്. ഒരു പുസ്തകം പോലും കിട്ടാത്ത അവസ്ഥ. ദൂരത്തുള്ള ലൈബ്രറിയിലേക്ക് പോവാന്‍ വീട്ടുകാരുടെ അനുമതിയുമില്ല. അവളുടെ മാത്രം വിഷയമല്ലായിരുന്നു ഇത്. ഗ്രാമത്തിലെ മറ്റു പെണ്‍കുട്ടികളുടെയും അവസ്ഥ ഇതുതന്നെ. അങ്ങനെയാണ് അവള്‍ ഒരു പോംവഴി തിരഞ്ഞത്. 

സ്വന്തമായി ഒരു ലൈബ്രറി, ഇതായിരുന്നു അവള്‍ കണ്ടെത്തിയ മാര്‍ഗം. സ്വന്തം നാട്ടിലെ ഒരു മുറിയില്‍ അവളൊരു ലൈബ്രറി ആരംഭിച്ചു. തന്നെപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യയുടെ വെളിച്ചം പകരാന്‍ അവള്‍ ആഗ്രഹിച്ചു. അവരെ അറിവിന്റെ ലോകത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകാന്‍ ഈ ലൈബ്രറിയിലൂടെ അവള്‍ ലക്ഷ്യമിട്ടു.  

 

 

'ഞങ്ങളുടെ ഗ്രാമത്തില്‍ സ്ത്രീകള്‍ക്കായി ഒരു ലൈബ്രറി ഇല്ലായിരുന്നു. അടുത്തുള്ള 14 കിലോമീറ്റര്‍ അകലെയാണ്. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ക്ക് പഠിക്കാനുള്ള പുസ്തകങ്ങള്‍ക്കായി വളരെ ദൂരം പോകേണ്ടിവന്നു. പലരും മക്കളെ ഇത്ര ദൂരേയ്ക്ക് പറഞ്ഞയക്കാന്‍ മടിച്ചു. ഇതോടെ അവരുടെ പഠനമെന്ന സ്വപ്നത്തിന് മങ്ങലേറ്റു. അങ്ങനെയാണ്, ഞാന്‍ ഈ ഗ്രന്ഥശാല ഗ്രാമത്തില്‍ തുറന്നത്,'- പെണ്‍കുട്ടി കവിതാ സൈനി എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

നിലവില്‍ 398 പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഗ്രന്ഥാലയം പ്രവര്‍ത്തിക്കും. പുസ്തകങ്ങള്‍ വായിക്കാുന്നത് സൗജന്യമാണ്. അവിടെ ഒതുങ്ങിയില്ല അവളുടെ സ്വപ്‌നം.  ഒഴിവ് സമയങ്ങളില്‍ സ്ത്രീകളെ അവള്‍ എംബ്രോയ്ഡറി ജോലികള്‍ പഠിപ്പിക്കുന്നു. മാത്രമല്ല, എംബ്രോയ്ഡറി ചെയ്ത തുണികളും, കളിപ്പാട്ടങ്ങളും വിപണനം ചെയ്യാനും അവരെ സഹായിക്കുന്നു.  വിപണിയില്‍ ഈ കളിപ്പാട്ടങ്ങള്‍ക്ക് 100 മുതല്‍ 1000 രൂപ വരെ വില ലഭിക്കുന്നു.  ഗ്രാമത്തിലെ സ്ത്രീകളെ അവിടെവെച്ച് ഇംഗ്ലീഷും പഠിപ്പിക്കുന്നു.  

വായിച്ച് വളരുക മാത്രമല്ല, ഗ്രാമത്തിലെ നിരവധി സ്ത്രീകള്‍ക്കും പാവപ്പെട്ട കുട്ടികള്‍ക്കും ഒരു പുതുജീവിതത്തിലേക്ക് വഴി തുറക്കുകയുമാണ് ഈ പെണ്‍കുട്ടി.
 

click me!