മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ രണ്ടാം നൂറ്റാണ്ടിലെ അജന്ത ഗുഹകൾ

Published : Sep 30, 2022, 04:10 PM ISTUpdated : Sep 30, 2022, 04:13 PM IST
മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ രണ്ടാം നൂറ്റാണ്ടിലെ അജന്ത ഗുഹകൾ

Synopsis

26 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ 9-11 നൂറ്റാണ്ടുകൾക്കിടയിലുള്ള കലച്ചൂരിയുടെ കാലഘട്ടത്തിലെതാണ്. ഇത് കൂടാതെ രണ്ട് ശൈവ മഠങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധ ഗുഹകളും ക്ഷേത്രങ്ങളും കണ്ടെത്തി. കടുവാ സങ്കേതത്തിൽ പരിശോധനയ്ക്ക് എത്തിയ പുരാവസ്തു ഗവേഷകർക്ക് മുന്നിൽ തെളിഞ്ഞത് ചരിത്രത്തിൻറെ നിരവധി അവശേഷിപ്പുകൾ ആണ്. ഇതിൽ ബുദ്ധ ഗുഹകളും സ്തൂപങ്ങളും രണ്ടാം നൂറ്റാണ്ടിലെ ബ്രാഹ്മി ലിഖിതങ്ങളും 9-11 നൂറ്റാണ്ടുകളിലെ ഹിന്ദു ക്ഷേത്രങ്ങളും ലോകത്തിലെ ഏറ്റവും വലിയ വരാഹ ശിൽപവും ഉൾപ്പെടുന്നു. മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുടെ ഏകശിലാ ശിൽപങ്ങളിൽ ഒന്നാണ് വരാഹ ശിൽപം. 1938 -നുശേഷം ഇത് ആദ്യമായാണ് ഇന്ത്യയിൽ ഇത്ര വലിയ ഒരു പര്യവേഷണം നടക്കുന്നത്.

പുരാവസ്തു ഗവേഷണ വകുപ്പിന്റെ രേഖകളിൽ ഇല്ലാത്ത 46 പുതിയ ശില്പങ്ങൾ കണ്ടെത്തിയതായി പര്യവേക്ഷണ സംഘത്തെ നയിച്ച മധ്യപ്രദേശിലെ ജബൽപൂർ സർക്കിളിലെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ശിവകാന്ത് ബാജ്‌പേയ് പറഞ്ഞു. ബാന്ധവ്ഗഡ് മേഖലയിലെ പര്യവേക്ഷണം മൂന്ന് ഘട്ടങ്ങളിലായാണ് നടത്തുന്നതെന്നും ഇതിൽ ആദ്യത്തേത് താല റേഞ്ചിൽ പൂർത്തിയാക്കിയെന്നും ഡോ. ​​ബാജ്പേയ് പറഞ്ഞു. അടുത്ത രണ്ട് ഘട്ടങ്ങളിലായി കടുവാ സങ്കേതത്തിലെ ഖിതൗലി, മഗധി റേഞ്ചുകൾ പര്യവേക്ഷണം ചെയ്യും.

എഎസ്‌ഐ സംഘം 2, 5 നൂറ്റാണ്ടുകളിലെ 26 ബുദ്ധ ഗുഹകൾ കണ്ടെത്തി. ഗുഹകൾക്കും അവയുടെ അവശിഷ്ടങ്ങളിൽ ചിലതിനും 'ചൈത്യ' (വൃത്താകൃതിയിലുള്ള) വാതിലുകളും മഹായാന ബുദ്ധമത സൈറ്റുകളുടെ മാതൃകയിലുള്ള കല്ല് കിടക്കകളും ഉണ്ടായിരുന്നു. ഇതോടെ ബാന്ധവ്ഗഡിൽ കണ്ടെത്തിയ മൊത്തം ഗുഹകളുടെ എണ്ണം 76 ആയി. കഴിഞ്ഞ സർവേയ്ക്ക് ശേഷം 50 എണ്ണം രേഖകളിലുണ്ട്.

ഇതുകൂടാതെ, 24 ലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്, എല്ലാം 2-5 നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. മഥുര, കൗശാംബി, പാവാട, വേജഭാരദ, സപതനായരിക തുടങ്ങിയ സ്ഥലങ്ങൾ ലിഖിതങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഇതിൽ പരാമർശിക്കുന്ന രാജാക്കന്മാരിൽ ഭീംസേനൻ, പോത്തശിരി, ഭട്ടദേവൻ എന്നിവരും ഉൾപ്പെടുന്നു.

26 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ 9-11 നൂറ്റാണ്ടുകൾക്കിടയിലുള്ള കലച്ചൂരിയുടെ കാലഘട്ടത്തിലെതാണ്. ഇത് കൂടാതെ രണ്ട് ശൈവ മഠങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയുടെ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കലച്ചൂരി രാജവംശം, എല്ലോറ, എലിഫന്റ ഗുഹാ സ്മാരകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ വാതിലുകൾ, ഗുഹകളിലെ കൊത്തുപണികൾ തുടങ്ങിയ ഗുപ്ത കാലഘട്ടത്തിലെ ചില അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

എത്രയും വേഗത്തിൽ ഇവിടുത്തെ പര്യവേഷണം പൂർത്തിയാക്കണമെന്നാണ് പുരാവസ്തു ഗവേഷണ വിഭാഗം ആഗ്രഹിക്കുന്നതെങ്കിലും സംരക്ഷിത വനമേഖലയായതിനാൽ അനുമതി ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് എഎസ്‌ഐ പറഞ്ഞു.

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്