Lino Village : പറക്കും തളികകളെ കണ്ടവര്‍ അനേകം, ഇത് അന്യഗ്രഹ ജീവികളുടെ ഗ്രാമമോ?

By Web TeamFirst Published Jan 17, 2022, 7:43 PM IST
Highlights

അന്യഗ്രഹജീവികളുടെ ഗ്രാമം എന്നാണ് ഈ നാട് അറിയപ്പെടുന്നത്. ചുറ്റുപാടും കാടും മലയുമുള്ള അല്‍പ്പം ഇരുണ്ട ഈ നാട്ടില്‍ അന്യഗ്രഹജീവികളുടെ പ്രതിമകളാണ് എങ്ങും. Umage Courtesy: Los Angeles Times 

ആകെ 1900 മനുഷ്യര്‍ മാത്രം താമസിക്കുന്ന വിദൂരമായ ജപ്പാനീസ് ഗ്രാമമാണ് ലിനോ. ആണവ ദുരന്തമുണ്ടായ ഫുകുഷിമ നഗരത്തിനു പുറത്തുള്ള വളരെ ചെറിയൊരു ഗ്രാമം. ആളില്ലാത്ത റോഡുകളും താമസക്കാരില്ലാത്ത വീടുകളുമുള്ള ഈ ഗ്രാമത്തിലിപ്പോള്‍ സന്ദര്‍ശകരുടെ തിരക്കാണ്. 

വിജനമായ ഈ ഗ്രാമത്തില്‍ എന്താണിത്ര തിരക്ക്? അതറിഞ്ഞാല്‍ ഒരു നിമിഷം ആരും അന്തംവിടും! 

അന്യഗ്രഹജീവികള്‍! അതാണ് ആളുകളെ അവിടേക്ക് ആകര്‍ഷിക്കുന്നത്. 

അന്യഗ്രഹജീവികളുടെ ഗ്രാമം എന്നാണ് ഈ നാട് അറിയപ്പെടുന്നത്. ചുറ്റുപാടും കാടും മലയുമുള്ള അല്‍പ്പം ഇരുണ്ട ഈ നാട്ടില്‍ അന്യഗ്രഹജീവികളുടെ പ്രതിമകളാണ് എങ്ങും. അന്യഗ്രഹജീവികളെയോ പറക്കും തളികകളെയോ കണ്ടെന്ന് അവകാശപ്പെടുന്നവരാണ്  ഇവിടത്തുകാരില്‍ ഏറെപ്പേരും. മാത്രമല്ല, ജപ്പാനീസ് സര്‍ക്കാറിന്റെ സഹായത്തോടെ, അന്യഗ്രഹജീവികളെ കുറിച്ച് പഠിക്കുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ടും ഇവിടെയുണ്ട്. അന്യഗ്രഹജീവികളെക്കുറിച്ചുള്ള രഹസ്യരേഖകളും കിട്ടാവുന്ന വിവരങ്ങളും അണിനിരത്തിയ ഒരു മ്യൂസിയവും ഇവിടെയുണ്ട്. 

 

 

എങ്ങനെയാണ് ഈ നാട് അന്യഗ്രഹജീവികളുടെ നാടായത്? 

ഈ ചോദ്യത്തിന്, പറക്കും തളികകളെക്കുറിച്ച് പഠിക്കുന്ന ലാബിലെ ഗവേഷകനായ സുജിയോ കിനോഷിത പറയുന്ന കാരണം ഇതാണ്: '' എത്രയോ പതിറ്റാണ്ടുകളായി പറക്കുംതളികകളെയും അന്യഗ്രഹജീവികളെയും കുറിച്ചുള്ള കഥകള്‍ ഈ ഗ്രാമത്തിലുണ്ട്. അതിനുള്ള ഒരു കാരണം, ഗ്രാമത്തിനുള്ള ചുറ്റുമുള്ള പിരമിഡ് ആകൃതിയിലുള്ള സെഗന്‍മോറി പര്‍വതമായിരിക്കും. അതിനു ചുറ്റും കാടാണ്. ദുരൂഹമായ പ്രദേശമാണത്. പര്‍വ്വതം തന്നെ അന്യഗ്രഹജീവികള്‍ നിര്‍മിച്ചതാണെന്നും അതിനടിയില്‍ പറക്കുംതളികകള്‍ വന്നിറങ്ങുന്ന എയര്‍ സ്‌റ്റേഷന്‍ ഉണ്ടെന്നുമാണ് ഗ്രാമീണരുടെ വിശ്വാസം.

2020 സെപ്തംബറിലാണ് ജപ്പാന്‍ സര്‍ക്കാര്‍ ഇവിടെ പറക്കും തളികകളെക്കുറിച്ച് പഠിക്കാനുള്ള ഗവേഷണ സ്ഥാപനം ആരംഭിച്ചത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ ലാബാണിത്. ഇവിടെ ജോലി ചെയ്യുന്ന ഗവേഷകനായ സുജിയോ കിനോഷിത തന്നെ താന്‍ പറക്കുംതളികകളെ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. 

''ഒരു ദിവസം ഫുകുഷിമയിലെ ഒരു കുന്നുകയറുകയായിരുന്നു ഞാനും നാലു സുഹൃത്തുക്കളും പെട്ടെന്നാണ്, വെട്ടിത്തിളങ്ങുന്ന ഒരു പറക്കുംതളിക ഞങ്ങളുടെ മുന്നില്‍ വന്നുപെട്ടത്. നീലാകാശത്തില്‍നിന്നും സ്റ്റാര്‍ട്ട് ചെയത് അവിടെ തന്നെ നിര്‍ത്തുകയായിരുന്നു. അടുത്ത നിമിഷം അതിനെ കാണാതായി.''-സുജിയോ കിനോഷിത വൈസ് ന്യൂസിനോട് പറഞ്ഞു. 

അന്യഗ്രഹജീവികളാണ് ആ പറക്കും തളികയില്‍ എന്നാണ് കിനോഷിത വിശ്വസിക്കുന്നത്. അത് മാത്രമല്ല, ആകാശത്തിന്റെ ഏതോ ഭാഗത്തുനിന്നും അവര്‍ ഇടയ്ക്ക് താനുമായി ബന്ധപ്പെടാറുണ്ടെന്നും അയാള്‍ കരുതുന്നു. ''ആകാശത്തിന്റെ ഏതോ ഭാഗത്ത് ഞങ്ങളുണ്ടെന്ന് അവര്‍ പറയുന്നതു പോലെ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.''

കിനോഷിതയുടെ ബോസും ലിനോ ഗ്രാമത്തിലെ പറക്കും തളിക പഠന കേന്ദ്രത്തിന്റെ തലവനുമായ കാനോയും പറയുന്നത് ഇതു തന്നെയാണ്. ''ഭൂമിയില്‍ മനുഷ്യരല്ലാത്ത, നമുക്ക് കാണാനാവാത്ത മറ്റെന്തൊക്കെയോ കൂടി ഉണ്ട് എന്നത് വാസ്തവമാണ്. അതിനെ കണ്ടവര്‍ ഒരുപാടുണ്ട് ഈ ഗ്രാമത്തില്‍. ഞങ്ങള്‍ അവരുടെ വിവരണങ്ങള്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ''അയാള്‍ പറയുന്നു. 

പല കാരണങ്ങളാല്‍ ആളുകള്‍ ഉപേക്ഷിച്ചുപോയ ഗ്രാമമാണ് ലിനോ. ഫുകുഷിമയിലെ ആണവദുരന്തം മുതല്‍ പല കാലത്തായി നടന്ന പ്രകൃതി ക്ഷോഭങ്ങള്‍ വരെ അതിനു കാരണമായിട്ടുണ്ട്. ഗ്രാമത്തില്‍നിന്നും കുടുംബവുമായി പുറത്തേക്ക് പോയവരാരും തിരിച്ചുവന്നിട്ടില്ല. ഇവരുടെയെല്ലാം വീടുകള്‍ ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. ആളുകള്‍ തീരെ കുറവായതിനാല്‍, ഗ്രാമപാതകള്‍ മിക്കവാറും സമയം വിജനമാണ്. ഇതെല്ലാം ചേര്‍ന്നാണ്, അന്യഗ്രഹജീവികളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി ഇത് മാറിയതെന്നാണ് വിലയിരുത്തല്‍.  

 

മ്യൂസിയം 
 

ഇവിടെയുള്ള അന്യഗ്രഹ ജീവികളുടെ മ്യൂസിയത്തില്‍ നിരവധി സന്ദര്‍ശകരാണ് ഇപ്പോള്‍ എത്തുന്നത്. സി ഐ എയുടെ 935 രഹസ്യരേഖകള്‍ ഇവിടെ സൂക്ഷിക്കുന്നുണ്ട്. അമേരിക്കന്‍ വൈമാനികരുടെയും മറ്റും പറക്കുംതകളിക അനുഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ അടിസ്ഥാനമാക്കി യു എസ് രഹസ്യാന്വേഷകര്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടുകളും മറ്റുമാണ് ഇതിലുള്ളത്. ഒപ്പം, ഗ്രാമത്തിലെ അനേകം മനുഷ്യര്‍ അന്യഗ്രഹജീവികളുമായുള്ള തങ്ങളുടെ കൂട്ടിമുട്ടലിനെക്കുറിച്ച് പറയുന്ന വീഡിയോകളും ശബ്ദരേഖകളുമുണ്ട്. ഇതോടൊപ്പം ആളുകളുടെ വിവരണങ്ങള്‍ ഉള്‍ക്കൊണ്ട് കലാകാരന്‍മാര്‍ തയ്യാറാക്കിയ ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ എന്നിവയും മ്യൂസിയത്തില്‍ കാണാം. പറക്കും തളികകളുടേതെന്ന് പറഞ്ഞ് ലോകത്ത് പ്രചാരത്തിലുള്ള വീഡിയോകള്‍, സിനിമാ ഭാഗങ്ങള്‍ എന്നിവയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 
 

click me!