അന്നേരം ഉമ്മച്ചി ചോദിച്ചു, മോനേ നിനക്കെന്നോടൊന്നും മിണ്ടാനില്ലേ?

By Web TeamFirst Published Jan 11, 2022, 3:59 PM IST
Highlights

എല്ലാ വീട്ടിലേയും പ്രായമായ അച്ഛനമ്മമാര്‍ ഇതേ ചോദ്യം ചോദിക്കുന്നുണ്ടാവണം. ഒരല്പനേരം അടുത്തിരിക്കൂ, എന്തെങ്കിലുമൊന്നു മിണ്ടിപ്പറയൂ എന്ന് മക്കളോട് മനസ്സാ യാചിക്കുന്നുണ്ടാവും. 

ഉമ്മച്ചിയോടു മാത്രമായി മിണ്ടിപ്പറഞ്ഞിരുന്നിട്ട് എത്രയോ നാളായി. മഹാമാരി എന്റെ പ്രവൃത്തിമണ്ഡലങ്ങളെയാകെ തകിടം മറിച്ചിരുന്നു. കോവിഡ് ഒന്നാം തരംഗം അവസാനിച്ച് ബിസിനസ് വീണ്ടും കരുപ്പിടിപ്പിക്കുമ്പോഴേയ്ക്ക് അശനിപാതംപോലെ രണ്ടാം തരംഗം വന്നു. ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്നു തോന്നി ഞാന്‍ മൗനത്തിലേയ്ക്കും വിഷാദത്തിലേയ്ക്കും ആണ്ടു പോയി. പുസ്തകങ്ങള്‍ക്കിടയില്‍, ചെടികള്‍ക്കും മരങ്ങള്‍ക്കുമിടയില്‍ ഞാന്‍ വൃഥാ സമയം ചെലവിട്ടു. ഇതിനിടയില്‍ എപ്പോഴോ ഉമ്മച്ചിയോടുള്ള സ്‌നേഹഭാഷണങ്ങള്‍ അറ്റുപോയത് ഞാനറിയുന്നുണ്ടായിരുന്നില്ല- ബഷീര്‍ അഹ്മദ് എഴുതിയ ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പ്

 

 

ഉപ്പാ, ഉപ്പയെ ഉമ്മച്ചി വിളിക്കുന്നു.

വായനാമുറിയുടെ വരാന്തയിലെ ചാരുകസേരയില്‍ മറ്റേതോ ലോകത്ത് മുഴുകിയിരുന്ന എനിയ്ക്ക് പാത്തു വന്നു വിളിച്ചപ്പോഴാണ് സ്ഥലകാലബോധം വന്നത്!

മോനേ നീയൊന്ന് അടുത്തിരിക്ക് ഞാന്‍ നിന്നെയൊന്നു കാണട്ടേ. 

മുറിയിലേക്കു കയറുമ്പോള്‍ എന്റെ കണ്ണിലേക്ക് നോക്കി ഉമ്മച്ചി പറഞ്ഞതുകേട്ട് ഞാന്‍ പെട്ടെന്ന് വല്ലാതായി.

ഒരിടത്തും പോകാതെ വീടിനുള്ളില്‍ത്തന്നെ തിരിഞ്ഞുകളിക്കുന്ന കൊറോണക്കാലമായിരുന്നു. ഞങ്ങള്‍ നിത്യവും കാണുന്നുണ്ട് എന്നിട്ടും ഉമ്മച്ചി പറയുകയാണ് മോനേ നിന്നെയൊന്നു കാണട്ടെയെന്ന്! 

ഞാന്‍ ഉമ്മച്ചിയുടെ കട്ടിലില്‍ ഇരുന്നു. 

ഉമ്മച്ചി എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. മോനേ, നിനക്കെന്നോട് മിണ്ടാനൊന്നുമില്ലേ?

ഞാനോര്‍ക്കുകയായിരുന്നു. ഉമ്മച്ചിയോടു മാത്രമായി മിണ്ടിപ്പറഞ്ഞിരുന്നിട്ട് എത്രയോ നാളായി. മഹാമാരി എന്റെ പ്രവൃത്തിമണ്ഡലങ്ങളെയാകെ തകിടം മറിച്ചിരുന്നു. കോവിഡ് ഒന്നാം തരംഗം അവസാനിച്ച് ബിസിനസ് വീണ്ടും കരുപ്പിടിപ്പിക്കുമ്പോഴേയ്ക്ക് അശനിപാതംപോലെ രണ്ടാം തരംഗം വന്നു. ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്നു തോന്നി ഞാന്‍ മൗനത്തിലേയ്ക്കും വിഷാദത്തിലേയ്ക്കും ആണ്ടു പോയി. പുസ്തകങ്ങള്‍ക്കിടയില്‍, ചെടികള്‍ക്കും മരങ്ങള്‍ക്കുമിടയില്‍ ഞാന്‍ വൃഥാ സമയം ചെലവിട്ടു. ഇതിനിടയില്‍ എപ്പോഴോ ഉമ്മച്ചിയോടുള്ള സ്‌നേഹഭാഷണങ്ങള്‍ അറ്റുപോയത് ഞാനറിയുന്നുണ്ടായിരുന്നില്ല. 

ഞാന്‍ ഉമ്മച്ചിയെ ചേര്‍ത്തുപിടിച്ച് അങ്ങനെയിരുന്നു. 

മനസില്‍ കുറ്റബോധം വന്നുനിറയുന്നുണ്ട്. 

ഉമ്മച്ചിയുടെ കാല്‍പാദങ്ങള്‍ തടവി. എന്തെന്തു ദുരിതകാലങ്ങള്‍ താണ്ടിയ കാലടികളാണ്! 

സ്വന്തബന്ധങ്ങളുണ്ടായിരുന്നിട്ടും യത്തീം കുട്ടികളായി വളരാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഞാനുമെന്റെ നാലു പെങ്ങന്മാരും. വാപ്പിച്ചി പുറപ്പെട്ടുപോയിരുന്നു. സൂഫീ അവധൂതനായി എവിടെയൊക്കെയോ അലയുകയാണെന്ന് മാത്രമേ അറിയൂ. എന്നെങ്കിലും മടങ്ങിവരുമെന്ന് ഉമ്മച്ചി ഞങ്ങളെ സമാധാനപ്പെടുത്തുമ്പോഴും, വെറും ശൂന്യതയിലേക്ക് നോക്കി ഉമ്മച്ചി എത്രമാത്രം നെടുവീര്‍പ്പിട്ടിട്ടുണ്ടാകും..

വാപ്പിച്ചി പുണ്യസ്ഥലികളില്‍ തേടിനടന്ന ദൈവത്തെ ഞാനെന്റെ ഉമ്മച്ചിയില്‍ അന്നേ കണ്ടെത്തി.

മഴ വന്നാല്‍ ചോരുന്ന, വെട്ടവും വെളിച്ചവുമില്ലാത്ത കൊച്ചുകൂരയില്‍ ഞങ്ങളഞ്ചു കുട്ടികളെ അവര്‍ പോറ്റിവളര്‍ത്തി. പശുവളര്‍ത്തലും ഓലമെടയലും അടക്ക പൊളിക്കലുമൊക്കെയായി പലതരം പണിചെയ്ത് അന്നന്നത്തെ അന്നത്തിന്  ഉമ്മച്ചി വക കണ്ടെത്തി. ഒരു യുദ്ധം ഒറ്റയ്ക്ക് നയിക്കാനുള്ള ആരോഗ്യമൊന്നും ഉമ്മച്ചിക്കുണ്ടായിരുന്നില്ല. അസുഖങ്ങള്‍ മൂര്‍ച്ഛിച്ച് ഇടയ്ക്കിടെ ആശുപത്രിയില്‍ കിടന്നു, ഉമ്മച്ചി. 

സ്‌കൂള്‍ തുറപ്പിന്റെയും പെരുന്നാളുകളുടേയും കാലത്താണ് ഉമ്മച്ചി നട്ടം തിരിയുക. ഞങ്ങള്‍ക്ക് പുസ്തകങ്ങളില്ല. ബാഗും കുടയുമില്ല. പെരുന്നാള്‍ പ്രഭാതങ്ങളില്‍ ഞങ്ങളഞ്ചാളും വീട്ടുതിണ്ണയില്‍ വിഷാദിച്ചിരിക്കും. പുതുവസ്ത്രങ്ങളില്ല. തൊട്ടടുത്തൊക്കെ ബന്ധുവീടുകളാണ്. അവിടത്തെ കുട്ടികള്‍ പുതുവസ്ത്രങ്ങളും പുത്തന്‍ ഷൂസുമിട്ട് പള്ളിയില്‍ പോകുമ്പോള്‍ ഞാന്‍ സ്‌കൂള്‍ യൂണിഫോമിട്ടാണ് പോവുക. എന്റെ കാലില്‍ കൊടുവള്ളിയിലെ വ്യാഴാഴ്ച ചന്തയ്ക്ക് നിരത്തുവക്കില്‍ നിന്ന് ഉമ്മച്ചി വാങ്ങിത്തന്ന ഹവായിച്ചെരിപ്പാണ്. 

അയലത്തെ ബന്ധുവീടുകളില്‍ അന്നൊക്കെ വലിയ സല്‍ക്കാരങ്ങളുണ്ടാകും. നാട്ടിലെ പ്രമാണികളെല്ലാം പങ്കെടുക്കുന്ന ആ വിരുന്നിലേക്ക് ഞങ്ങളെയാരും ക്ഷണിക്കില്ല. ഞങ്ങളുടെ പടികടന്ന് ഒരു ബന്ധുവും പകര്‍ച്ചപ്പാത്രവും പേറി വന്നില്ല. ഒരാളോടും കൈനീട്ടാന്‍ ഉമ്മച്ചി തയ്യാറായിരുന്നില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തിക്കൊണ്ട് ഒന്നും നേടരുതെന്ന് ഉമ്മച്ചി ഞങ്ങളോട് പറയാതെ പറയുകയായിരുന്നു. അതാണ് അന്നുമിന്നും എന്റെ മോട്ടിവേഷന്‍. 

വാപ്പിച്ചിയുടെ ആത്മീയത ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നു ഞാന്‍ കരുതി. ഉള്ളില്‍ കയ്പ്പുനീരായി അതു നിറഞ്ഞു കിടന്നിരുന്നു. പക്ഷെ ഉമ്മച്ചി ഒരിക്കല്‍പോലും വാപ്പിച്ചിയെ കുറ്റപ്പെടുത്തിയില്ല. മറ്റാരും അതു ചെയ്യാന്‍ അനുവദിച്ചുമില്ല. ഒരു ജന്മാന്തര ഉടമ്പടി അവര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്ന് എനിക്കിപ്പോള്‍ മനസിലാവുന്നുണ്ട്. വാപ്പിച്ചിയുടെ മരണശേഷം ഉമ്മച്ചി അത്രമേല്‍ ഏകാകിനിയായിപ്പോയി. ഓത്തും നിസ്‌കാരവും മൗനവുമായി ഉമ്മച്ചി മുറിയില്‍ത്തന്നെ മുനിഞ്ഞു കൂടുന്നു. ഈയിടെയായി രാത്രി തീരെ ഉറക്കവുമില്ല.

നന്നേ ചെറുപ്രായത്തില്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കാലം മുതല്‍ ഞാന്‍ ഉമ്മച്ചിയെ നന്നായി നോക്കിയിട്ടുണ്ട്. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. ഉമ്മച്ചിയുടെ സുഖസൗകര്യങ്ങള്‍ കഴിഞ്ഞേ എനിക്കു മറ്റെന്തുമുണ്ടായിരുന്നുള്ളൂ. ശാന്തിയും സമാധാനവുമുള്ള വലിയൊരു വീട്ടില്‍ ഉമ്മച്ചിയെ ഒരു രാജ്ഞിയെപ്പോലെ വാഴിച്ചിരിക്കുന്നു എന്ന അഹന്തയാണ് ഇപ്പോള്‍ തകര്‍ന്നു പോയത്, ഉമ്മച്ചിയുടെ ഒറ്റച്ചോദ്യത്തില്‍. 

മോനേ നിനക്കെന്നോടൊന്നും മിണ്ടാനില്ലേ? 

എല്ലാ വീട്ടിലേയും പ്രായമായ അച്ഛനമ്മമാര്‍ ഇതേ ചോദ്യം ചോദിക്കുന്നുണ്ടാവണം. ഒരല്പനേരം അടുത്തിരിക്കൂ, എന്തെങ്കിലുമൊന്നു മിണ്ടിപ്പറയൂ എന്ന് മക്കളോട് മനസ്സാ യാചിക്കുന്നുണ്ടാവും. 

ഞാന്‍ ഉമ്മച്ചിയോടു ചേര്‍ന്നു കിടന്നു. എനിക്കു കരച്ചില്‍ വന്നു. ഉമ്മച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
 

click me!