
അമ്മാവനെയും മറ്റ് ബന്ധുമിത്രാദികളെയും സാക്ഷിയാക്കി യുവാവ് സ്വന്തം അമ്മായിയെ വിവഹം ചെയ്തു. ബീഹാറിലെ ജമുയിലാണ് ഈ അസാധാരണമായ സംഭവം അരങ്ങേറിയത്. അമ്മായിയും മരുമകനും തമ്മില്‍ പ്രണയത്തിൽ ആയിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ജമുയി ജില്ലയിലെ ഷിക്കേര ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ജൂണ്‍ 20 -നായിരുന്നു ആയുഷി കുമാരിയുടെയും മരുമകൻ സച്ചിന്‍ ദുബൈയുടെയും വിവാഹം. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ച് മകളുടെയും ഭര്‍ത്താവിന്‍റെയും മറ്റ് ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 -ലായിരുന്നു ആയുഷി കുമാരിയുടെയും വിശാൽ ദുബൈയുടെയും വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകളുണ്ട്. അതേസമയം ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന സച്ചിന്‍ ദുബൈയുമായി ആയുഷി രഹസ്യബന്ധം നിലനിര്‍ത്തി. സച്ചിന്‍, ആരുഷിയുടെ മരുമകന്‍ കൂടിയാണ്.
ആയുഷിയുടെ വിവാഹ ശേഷം ഇരുവരും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറി. ഫോണ്‍ വഴി ഇരുവരും മണിക്കൂറുകളോളം സംസാരിച്ചിരുന്നത് ബന്ധുക്കളില്‍ സംശയത്തിന് ഇടയാക്കി. ജൂണ്‍ 15 ന് ഇരുവരും ഒളിച്ചോടിയതോടെ സംഭവം ഗ്രാമത്തില്‍ അറിഞ്ഞു. ആരുഷിയുടെ ഭര്‍ത്താവ് വിശാൽ ദുബൈ, ഭാര്യയെ കാണുന്നില്ലെന്ന് സച്ചാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നലെ വിവാഹ മോചനത്തിന് ആരുഷി ജമുയി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഒപ്പം മകളുടെ അവകാശവാദം ഉപേക്ഷിക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ ആരുഷിയും സച്ചിന്‍ ദുബൈയും വിവാഹിതരായി. ഇരുവരുടെയും കുടുംബം വിവാഹത്തിന് സന്നിഹിതരായിരുന്നു. താന്‍ ആരുഷിയെ എന്നും സന്തോഷവതിയാക്കുമെന്ന് വിവാഹ ശേഷം സച്ചിന്‍ പറഞ്ഞു. 'അവളുടെ സന്തോഷം അതാണെങ്കില്‍ ഞാനതിന് തടയിടുന്നില്ല. പക്ഷേ, അവൾ എനിക്കെതിരെ പറഞ്ഞതെല്ലാം തെറ്റാണ്. മാത്രമല്ല, അവൾ എന്‍റെ അമ്മയോടും മകളോടും വളരെ മോശമായാണ് പെരുമാറിയിരുന്നത്. ഇനി അവൾ സച്ചിന്‍റെ ഉത്തരവാദിത്വത്തിലായിരിക്കും.' ആരുഷിയുടെ മുന്‍ ഭര്‍ത്താവ് വിശാല്‍ പറഞ്ഞു.