പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറക്കം; അവസാനമണിക്കൂറുകളിൽ കളം നിറഞ്ഞ് നേതാക്കൾ, മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്

By Web TeamFirst Published Apr 4, 2021, 7:21 AM IST
Highlights

വൈകുന്നേരം ഏഴിന് കൊട്ടിക്കലാശമില്ലാതെ പ്രചാരണം അവസാനിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. തൊള്ളായിരത്തി അൻപത്തിയേഴ് സ്ഥാനാർത്ഥികളുടെ വിധി
നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ട് കോടി 74 ലക്ഷം വോട്ടർമാർ മറ്റന്നാൾ പോളിംഗ് ബൂത്തുകളിൽ എത്തും.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ മേളം ഇന്ന് അവസാനിക്കും.  വൈകുന്നേരം ഏഴിന് കൊട്ടിക്കലാശമില്ലാതെ പ്രചാരണം അവസാനിപ്പിക്കാനാണ് തെരഞ്ഞെടുപ്പ്
കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. തൊള്ളായിരത്തി അൻപത്തിയേഴ് സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ട് കോടി 74 ലക്ഷം വോട്ടർമാർ മറ്റന്നാൾ പോളിംഗ് ബൂത്തുകളിൽ എത്തും. ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കാനാണ് മൂന്ന് മുന്നണികളും
ഒരുങ്ങുന്നത്.  

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി.  പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഇന്ന് മുതൽ പോലീസിനെ വിന്യസിക്കും.
അമ്പത്തിയൊൻപതിനായിരം പൊലീസ് ഉദ്യോഗസ്ഥരാണ്  സുരക്ഷയൊരുക്കുന്നത്. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലുണ്ട്. അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച കേന്ദ്രസേനാംഗങ്ങൾക്ക് ഓട്ടോമാറ്റിക്ക് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും നൽകിയിട്ടുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തിൽ ഇതാദ്യമാണ്.  അതിർത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത്, എന്നിവ തടയാൻ 152 സ്ഥലങ്ങളിൽ അതിർത്തി അടയ്ക്കും.  പോളിംഗ് ഏജൻറുമാർക്ക് സുരക്ഷാഭീഷണിയുണ്ടെങ്കിൽ പൊലീസ് സംരക്ഷണം നൽകും.

അവസാനമണിക്കൂറുകളിൽ ദേശീയ, സംസ്ഥാന നേതാക്കൾ കളം നിറഞ്ഞ് പ്രചരണം നടത്തുകയാണ്. മലബാറിലും നേമത്തുമാണ് ഇന്ന് രാഹുൽഗാന്ധിയുടെ പ്രചാരണം. സിനിമാപ്രവർത്തകരെ അണിനിരത്തി ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡ് ഷോ നടത്തും. പ്രചാരണം കൊഴുപ്പിച്ച് ബിജെപിയും കളത്തിലുണ്ട്.

click me!