ഇ ശ്രീധരൻ മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ; പിണറായിയെക്കാളും ഉമ്മൻ ചാണ്ടിയെക്കാളും യോ​ഗ്യനെന്നും സുരേന്ദ്രൻ

By Web TeamFirst Published Feb 28, 2021, 10:49 AM IST
Highlights

രണ്ടു മുന്നണികളിലും സാർവത്രികമായ അഴിമതിയാണെന്ന് പറഞ്ഞ സുരേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും പ്രതികരിച്ചു. കാനത്തിന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിച്ചാൽ ഒരു സീറ്റ് പോലും കിട്ടില്ല.

തൃശ്ശൂർ: ഇ ശ്രീധരൻ മുഖ്യമന്ത്രിയാകാൻ യോ​ഗ്യനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ, ഉമ്മൻ ചാണ്ടി എന്നിവരെക്കാളും അദ്ദേഹം യോ​ഗ്യനാണ് എന്നും സുരേന്ദ്രൻ പറഞ്ഞു. 

ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നു. ഇക്കാര്യത്തിൽ ഒന്നും അറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞതു നുണയാണ്. കരാറുമായി ബന്ധപ്പെട്ട് രാജ്യത്തിനു അകത്തും പുറത്തും കൂടിയാലോചനകൾ നടന്നു. എല്ലാ അഴിമതികളിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇതേ നയം ആണ് സ്വീകരിച്ചത്. ആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും. സ്വർണ്ണ ക്കടത്തിലും ഇതാണ് സംഭവിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. 

രണ്ടു മുന്നണികളിലും സാർവത്രികമായ അഴിമതിയാണെന്ന് പറഞ്ഞ സുരേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും പ്രതികരിച്ചു. കാനത്തിന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിച്ചാൽ ഒരു സീറ്റ് പോലും കിട്ടില്ല. സിപിഐയിൽ ആളില്ല, അത് ഈർക്കിൽ പാർട്ടിയാണ് എന്നും സുരേന്ദ്രൻ പരിഹസിച്ചു. ബിജെപി 35 സീറ്റ് നേടും എന്നു സുരേന്ദ്രൻ ബഡായി പറയുന്നു എന്നു കാനം പറഞ്ഞിരുന്നു.

മുസ്ലിം ലീഗ് കോൺ​ഗ്രസിനെ വിഴുങ്ങുകയാണ്. ഇക്കാര്യം കെ മുരളീധരന് അറിയാം. വട്ടിയൂർക്കവിൽ ഉള്ളപ്പോൾ മുരളി ഇക്കാര്യം പറഞ്ഞിരുന്നു. ഇപ്പൊ വടകര എത്തിയപ്പോൾ മിണ്ടുന്നില്ല. മുരളിക്ക് ലീഗിനെ സംശയമുണ്ട്. കൊടുവള്ളിയിൽ ലീഗ് കാലുവാരിയ അനുഭവം മുരളിക്ക് ഉണ്ട് എന്നും സുരേന്ദ്രൻ പറഞ്ഞു. 

click me!