തകഴിയിലെ പൈപ്പ് പൊട്ടല്‍; മൂന്നര വര്‍ഷത്തിനിടെ 56 തവണ, പരസ്പരം ആരോപണം ഉന്നയിച്ച് എല്‍ഡിഎഫും യുഡിഎഫും

By Web TeamFirst Published Feb 28, 2021, 9:43 AM IST
Highlights

തകഴി മുതൽ കേളമംഗലം വരെയുള്ള ഒന്നര കിലോമീറ്ററിനിടയിലാണ് സ്ഥിരം പൈപ്പ് പൊട്ടൽ. നിലവാരമില്ലാത്ത പൈപ്പാണ് ഇവിടെ സ്ഥാപിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

ആലപ്പുഴ: തകഴിയിലെ തുടര്‍ച്ചയായ കുടിവെള്ള പൈപ്പ് പൊട്ടൽ നിയമസഭാ തെരഞ്ഞെടുപ്പിലും സജീവ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ 56 തവണയാണ് ഇവിടെ പൈപ്പ് പൊട്ടിയത്. പദ്ധതിയിൽ പരസ്പരം അഴിമതിയാരോപിക്കുകയാണ് എൽഡിഎഫും യുഡിഎഫും.

തകഴി മുതൽ കേളമംഗലം വരെയുള്ള ഒന്നര കിലോമീറ്ററിനിടയിലാണ് സ്ഥിരം പൈപ്പ് പൊട്ടൽ. നിലവാരമില്ലാത്ത പൈപ്പാണ് ഇവിടെ സ്ഥാപിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പിലും സജീവ ചര്‍ച്ചാ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്. വിജിലൻസ് അന്വേഷണം പോലും സിപിഎം നേതാക്കൾക്കായി അട്ടിമറിച്ചെന്നാണ് ആരോപണം.

എന്നാൽ ഈ ആരോപണങ്ങളെ ശക്തമായി നേരിടുകയാണ് മന്ത്രി ജി സുധാകരൻ. നിലവാരമില്ലാത്ത പൈപ്പ് സ്ഥാപിച്ചതിൽ കോണ്‍ഗ്രസ് നേതാക്കളാണ് കമ്മീഷൻ കൈപ്പറ്റിയതെന്നാണ് മന്ത്രി പറയുന്നത്. തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയില്‍ നിന്നും കോണ്‍ഗ്രസ് മത്സരിപ്പിക്കാൻ ആലോചിക്കുന്ന എ എ ഷുക്കൂറിനെതിരെയാണ് മന്ത്രിയുടെ ആരോപണം.

ആലപ്പുഴ നഗരസഭയിലെയും എട്ട് ഗ്രാമ പഞ്ചായത്തിലേക്കുമാണ് കുടിവെള്ള പദ്ധതിയിലൂടെ ശുദ്ധജലമെത്തുന്നത്. പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങുന്നതിനൊപ്പം അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗത തടസവും പതിവാണ്.

click me!