ഇരട്ടവോട്ട് ? അതിർത്തി കടന്നു വന്ന 15 അംഗസംഘത്തെ നെടുങ്കണ്ടത്ത് ബിജെപി പ്രവർത്തകർ തടഞ്ഞു

By Web TeamFirst Published Apr 6, 2021, 10:56 AM IST
Highlights

തമിഴ്നാട്ടിൽ നിന്നും എത്തിയവരിൽ മഷി മായ്ക്കാനുള്ള മരുന്നും പഞ്ഞിയും ഉണ്ടായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്.  സംഘത്തെ തടഞ്ഞതിൻ്റേയും പരിശോധിക്കുന്നതിന്റേയും വീഡിയോ ബിജെപി പ്രവ‍ർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

നെടുങ്കണ്ടം: ഇടുക്കിയിലേറ്റവും കൂടുതൽ ഇരട്ടവോട്ട് ആരോപണം ഉയ‍ർന്ന സ്ഥലമാണ് ഉടുമ്പൻചോല. പരാതി ഉയർന്നതിനെ തുട‍ർന്ന് സംസ്ഥാന അതി‍ർത്തിയിൽ സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ 15 അം​ഗസംഘം ബോലോറോ ജീപ്പിൽ ഇവിടെ എത്തിയതും ഇവരെ ബിജെപി പ്രവ‍ർത്തകർ തടഞ്ഞതും. 

തമിഴ്നാട്ടിൽ നിന്നും എത്തിയവരിൽ മഷി മായ്ക്കാനുള്ള മരുന്നും പഞ്ഞിയും ഉണ്ടായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്.  സംഘത്തെ തടഞ്ഞതിൻ്റേയും പരിശോധിക്കുന്നതിന്റേയും വീഡിയോ ബിജെപി പ്രവ‍ർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സ്ഥലത്ത് നേരിയ തോതിൽ സംഘർഷമുണ്ടായതോടെ ഇവിടേക്ക് കൂടുതൽ പൊലീസെത്തി എല്ലാവരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉടുമ്പൻചോലയിലെ ഒരു മരണവീട്ടിലേക്ക് വന്നതാണെന്നാണ് തമിഴ് നാട്ടിൽ നിന്നും എത്തിയ സംഘത്തിന്റെ വിശദീകരണം. 

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന മറ്റൊരു സമാന്തരപാതയായ തേവാരംപ്പേട്ട വഴി ഇന്ന് രാവിലെ കേരളത്തിലേക്ക് പ്രവേശിച്ച ഏഴ് പേരെ അവിടെ നിരീക്ഷണം നടത്തുകയായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ പിടികൂടിയിരുന്നു. ഇവരും ഇരട്ടവോട്ട് ചെയ്യാൻ എത്തിയതാണ് എന്നാണ് സംശയിക്കുന്നത്. ഉടുമ്പൻചോലയിൽ തമിഴ്നാട്ടിൽ നിന്നും തോട്ടം തൊഴിലാളികളെ കൊണ്ടു വന്ന് വോട്ട് ചെയ്യുന്ന അവസ്ഥയുണ്ടെന്നും ഇരട്ടവോട്ടർമാരെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാ‍ർത്ഥി ഇ.എം.അ​ഗസ്തി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

click me!