അക്കൗണ്ട് ക്ലോസ് ആയതെങ്ങനെ ? വിശദമായി പഠിക്കാൻ ബിജെപി

By Web TeamFirst Published May 4, 2021, 7:31 AM IST
Highlights

ഏത് കണക്കിൽ നോക്കിയാലും വൻ ആഘാതമാണ് സംസ്ഥാനത്ത് ബിജെപി നേരിട്ടത്. കയ്യിലുള്ള നേമം കൂടി പോയതോടെ പറഞ്ഞു നിൽക്കാൻ പോലും പറ്റാത്തത്ര പ്രതിരോധത്തിലാണ് പാർട്ടി സംസ്ഥാന നേതൃത്വം.

തിരുവനന്തപുരം: കേരളത്തിലെ അക്കൗണ്ട് ക്ലോസ് ആയത് എങ്ങനെയെന്ന് വിശദമായി പഠിക്കാൻ ബിജെപി. തോൽവിയെ കുറിച്ച് വിലയിരുത്താനുള്ള തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളെ ഉടൻ നിശ്ചയിക്കും. സിറ്റിംഗ് സീറ്റായ നേമം കൈവിട്ടത് എങ്ങനെയെന്നും, സംസ്ഥാന അധ്യക്ഷനടക്കം മത്സരിച്ച എ ക്ലാസ് മണ്ഡലങ്ങളിലെ തോൽവിയിലും ബൂത്ത് തലം മുതൽ വിശദമായ പരിശോധന നടക്കും.

ബിഡിജെസ് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയില്ലെന്നും ഓൺലൈനിൽ ചേർന്ന കോർകമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. അതിനിടെ കോൺഗ്രസ് ബിജെപി വോട്ട് കച്ചവടം നടന്നെന്ന പിണറായി വിജയന്റെ ആരോപണവും ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി.

Read more at:  തെരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായെന്ന് ബിജെപി; ബിഡിജെഎസിനും വിമര്‍ശനം, തോല്‍വി പഠിക്കാന്‍ സമിതി ...

ഏത് കണക്കിൽ നോക്കിയാലും വൻ ആഘാതമാണ് സംസ്ഥാനത്ത് ബിജെപി നേരിട്ടത്. കയ്യിലുള്ള നേമം കൂടി പോയതോടെ പറഞ്ഞു നിൽക്കാൻ പോലും പറ്റാത്തത്ര പ്രതിരോധത്തിലാണ് പാർട്ടി സംസ്ഥാന നേതൃത്വം. വോട്ട് വിഹിതം 11.30 ശതമാനം മാത്രമായി. 2016 ഇൽ ഇത് 15.01 ശതമാനമായിരുന്നു സീറ്റെണ്ണം ചോദിക്കുമ്പോൾ വോട്ടിംഗ് ശതമാനത്തിനെ വര്‍ദ്ധനവ് ചൂണ്ടിക്കാണിച്ച് ശീലിക്കുകയും അങ്ങനെ പിടിച്ച് നിൽക്കുകയും ചെയ്തിരുന്ന നേതാക്കൾക്ക് ഇത്തവണ അതിനും കഴിയാത്ത അവസ്ഥയാണ്.



ബിജെപി പ്രതീക്ഷവെച്ച മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള എതിർസ്ഥാനാർത്ഥികൾക്കായി ന്യൂനപക്ഷവോട്ട് ഏകീകരണമുണ്ടായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഒപ്പം കഴിഞ്ഞ തവണ ബിഡിജെഎസ് വഴി കിട്ടിയ ഈഴവവോട്ടുകൾ ഇടതിലേക്ക് തിരിച്ചുപോയതും ആഘാതമായി. വമ്പൻ തോൽവിയിൽ സുരേന്ദ്രനുള്ള ഏക ആശ്വാസം പാർട്ടിയിൽ കരുനീക്കം നടത്തേണ്ട കൃഷ്ണദാസും ശോഭയുമെല്ലാം കൂട്ടത്തോടെ തോറ്റു എന്നത് മാത്രം.

click me!